കപടശാസ്ത്രം ചൂഷണാധിഷ്ഠിത ജാതിവ്യവസ്ഥയുടെ ഉല്‍പ്പന്നം

പ്രൊഫ.കെ.പാപ്പുട്ടി ശാസ്ത്രമായി ജനിച്ച് കപടശാസ്ത്രമായി മാറിയ ചരിത്രമാണ് ജോതിഷത്തിന്റേത്. പ്രാചീന കാലത്തെ വിശ്വാസങ്ങളെല്ലാം അന്ധമായിരുന്നു എന്ന് സാമാന്യവത്കരിക്കാനാകില്ല. പണ്ടുള്ളവര്‍, അറിവില്ലാത്തതും അപ്രാപ്യങ്ങളുമായതിനെ എല്ലാം ദൈവമായി കരുതിയിരുന്നു. അഗ്‌നിയും വായുവും ജലവും പര്‍വ്വതവുമെല്ലാം ദേവന്മാരായത് അങ്ങനെയാണ്. അഗ്‌നി നമുക്കുണ്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലായ ശേഷവും അഗ്‌നിപൂജ ചെയ്യുന്നത് അന്ധവിശ്വാസവും യുക്തിരാഹിത്യവുമാണ്. ഘടികാരം ഇല്ലാത്ത കാലത്ത് സമയമറിയാന്‍ നിഴലിനെയും ആകാശത്തെയും ആശ്രയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയവരും മരുഭൂമിയിലൂടെ യാത്ര ചെയ്തവരും രാത്രിയില്‍ ദിക്ക് അറിയാന്‍ നക്ഷത്രങ്ങളെ ഉപയോഗിച്ചു. കൃഷിയ്ക്ക് വേണ്ടി കാലാവസ്ഥയറിയാന്‍ […]

JJJപ്രൊഫ.കെ.പാപ്പുട്ടി

ശാസ്ത്രമായി ജനിച്ച് കപടശാസ്ത്രമായി മാറിയ ചരിത്രമാണ് ജോതിഷത്തിന്റേത്. പ്രാചീന കാലത്തെ വിശ്വാസങ്ങളെല്ലാം അന്ധമായിരുന്നു എന്ന് സാമാന്യവത്കരിക്കാനാകില്ല. പണ്ടുള്ളവര്‍, അറിവില്ലാത്തതും അപ്രാപ്യങ്ങളുമായതിനെ എല്ലാം ദൈവമായി കരുതിയിരുന്നു. അഗ്‌നിയും വായുവും ജലവും പര്‍വ്വതവുമെല്ലാം ദേവന്മാരായത് അങ്ങനെയാണ്. അഗ്‌നി നമുക്കുണ്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലായ ശേഷവും അഗ്‌നിപൂജ ചെയ്യുന്നത് അന്ധവിശ്വാസവും യുക്തിരാഹിത്യവുമാണ്. ഘടികാരം ഇല്ലാത്ത കാലത്ത് സമയമറിയാന്‍ നിഴലിനെയും ആകാശത്തെയും ആശ്രയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയവരും മരുഭൂമിയിലൂടെ യാത്ര ചെയ്തവരും രാത്രിയില്‍ ദിക്ക് അറിയാന്‍ നക്ഷത്രങ്ങളെ ഉപയോഗിച്ചു. കൃഷിയ്ക്ക് വേണ്ടി കാലാവസ്ഥയറിയാന്‍ ചന്ദ്ര സൂര്യന്മാരെയും ഞാറ്റുവേലകളെയും പറ്റി അവര്‍ പഠിച്ചു. എന്നാല്‍ ഇന്ന്, ശാസ്ത്രം പുരോഗമിച്ചിട്ടും പൗരോഹിത്യം ജ്യോതിഷമെന്ന കപടശാസ്ത്രത്തെ ഉപജീവനത്തിനായി ഉപയോഗിക്കുന്നു . പുരോഹിതര്‍ ശാസ്ത്രത്തെ നിരാകരിക്കുന്നതിന് കാരണം അത് തങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തിന് തടസ്സം നില്‍ക്കുന്നതിനാലാണ്..
സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയില്‍ ശാസ്ത്രവും കലയും സാഹിത്യവുമെല്ലാം പുഷ്ഠി പ്രാപിച്ചു. അക്കാലത്താണ് സിവി രാമന്‍, എം.എന്‍.സാഹ, ജെ.സി.ബോസ്, പി.സി.റേ, ടാഗോര്‍ തുടങ്ങിയവര്‍ തങ്ങളുടെ സംഭാവനകളിലൂടെ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ യാഥാസ്ഥിതികത്വത്തിലേക്ക് തിരിച്ചു പോയി. പൗരോഹിത്യം പ്രബലമാകുമ്പോള്‍ അവിടെ അന്ധവിശ്വാസം ശക്തിയാര്‍ജ്ജിക്കുന്നു . യൂറോപ്പില്‍ പൗരോഹിത്യം ദുര്‍ബ്ബലമായപ്പോഴാണ് അവിടെ ശാസ്ത്രത്തിന് കുതിച്ചു ചാട്ടമുണ്ടായതും ലോകം മുഴുവന്‍ കോളണികള്‍ സ്ഥാപിച്ച് അടക്കി ഭരിക്കുന്ന ശക്തിയാകാന്‍ അവര്‍ക്ക് സാധിച്ചതും. ഇന്ത്യയിലിന്ന് കെട്ടുകഥകളെ ശാസ്ത്ര സത്യങ്ങളും ചരിത്ര സത്യങ്ങളുമായി അവതരിപ്പിക്കുന്നു. പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണ്ണം കണ്ടെത്തിയതായി ജിനഗഢ് യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധം അവകാശപ്പെടുന്നു! ഇത്തരം ഊതിവീര്‍പ്പിച്ച കഥകള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് നിരാകരിക്കുന്നത്. ഒരു ഘനലോഹമായ സ്വര്‍ണ്ണം, പശു കഴിക്കുന്ന ആഹാരത്തിലൂടെ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല! ഘന ലോഹം മൃഗങ്ങളിലും മനുഷ്യരിലും വൃക്കത്തകരാറുള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും എന്നത് ശാസ്ത്ര സത്യമാണ്.
തങ്ങള്‍ക്ക് മെയ്യനങ്ങാതെ സുഖലോലുപതയോടെ ജീവിക്കാന്‍ വേണ്ടി ബ്രാഹ്മണ വിഭാഗം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ജാതി വ്യവസ്ഥ. മുജ്ജന്മപാപം കാരണമാണ് ചിലര്‍ കീഴ്ജാതിയില്‍ ജനിക്കാന്‍ കാരണമെന്നും അതിന് പരിഹാരം പൗരോഹിത്യത്തിന് വേണ്ടി ദാസ്യപ്പണി ചെയ്യലാണെന്നും അവര്‍ ഈ പാവങ്ങളെ ( ശൂദ്രര്‍, പഞ്ചമര്‍) പറഞ്ഞു വിശ്വസിപ്പിച്ചു. അവര്‍ക്ക് അക്ഷരം നിഷേധിച്ചു. പഠിക്കാന്‍ ശ്രമിക്കുന്നവന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിച്ചു. അക്ഷരം പഠിച്ച പുരോഹിതരാവട്ടെ കീഴ്ജാതിക്കാര്‍ക്ക് എതിരായ നിയമങ്ങള്‍ ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചു!
തങ്ങള്‍ക്ക് വേണ്ടി ദാസ്യവൃത്തി ചെയ്തില്ലെങ്കില്‍ അടുത്ത ജന്മം കൂടുതല്‍ ദുരിതമയമാകുമെന്ന് പറഞ്ഞ് പേടിപ്പിച്ച് വൈകാരികമായാണ് ഇവരെ ചൂഷണം ചെയ്തത്….! യൂറോപ്പില്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കിയ അടിമവ്യവസ്ഥ ഇന്ത്യയില്‍ വിശ്വാസം അടിച്ചേല്‍പ്പിച്ച് വിദഗ്ദമായും അനായാസമായും നടപ്പാക്കി !
കപടശാസ്ത്രങ്ങളും യുക്തിരാഹിത്യവും ഇന്ത്യന്‍ പൗരോഹിത്യം അടിച്ചേല്‍പ്പിച്ച ജാതി വ്യവസ്ഥയുടെ അനിവാര്യമായ ദുരന്തമാണ്. ജോതിഷം പിറന്ന ബാബിലോണിയയിലും അത് തഴച്ചു വളര്‍ന്ന ഗ്രീസിലും ഇന്ന്  ഫലഭാഗജോതിഷമില്ല. എന്നാല്‍ ഇന്ത്യയില്‍ അത് ഉഗ്രപ്രതാപത്തിലാണ്‍ അതിന്റെ അടിസ്ഥാന കാരണം ജാതീയതയാണ്.

(ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രസപ്താഹത്തില്‍ ആറാം ദിവസം ‘ശാസ്ത്രവും കപടശാസ്ത്രവും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply