ഒബ്‌സര്‍വേഷന്‍സ് യുദ്ധപ്രഖ്യാപനം തന്നെ, എങ്കിലുമുണ്ട് ചില റിയാലിറ്റീസ് സഖാവ് പിണറായി…

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ‘കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയര്‍ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം നേതാവ് പിണറായി പറയുന്നത് ശരിതന്നെയാണ്. കേരള ഹൗസിലെ ബീഫ് സംഭവത്തിലേറ്റ തിരിച്ചടിയുടെ നാണക്കേടാണ് ലേഖനത്തിന്റെ ഉറവിടം. കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചുമുള്ള കല്ലുവെച്ച നുണകളുടെ സമാഹാരമാണ് പ്രസ്തുതലേഖനമെന്ന് പിണറായി പറയുന്നതിലും കാര്യമുണ്ട്. അപ്പോഴും അതില്‍ ചില റിയാലിറ്റികളുണ്ട്. പിണരായി മാത്രമല്ല, പൊതുവില്‍ […]

or

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ‘കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയര്‍ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം നേതാവ് പിണറായി പറയുന്നത് ശരിതന്നെയാണ്. കേരള ഹൗസിലെ ബീഫ് സംഭവത്തിലേറ്റ തിരിച്ചടിയുടെ നാണക്കേടാണ് ലേഖനത്തിന്റെ ഉറവിടം. കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചുമുള്ള കല്ലുവെച്ച നുണകളുടെ സമാഹാരമാണ് പ്രസ്തുതലേഖനമെന്ന് പിണറായി പറയുന്നതിലും കാര്യമുണ്ട്. അപ്പോഴും അതില്‍ ചില റിയാലിറ്റികളുണ്ട്. പിണരായി മാത്രമല്ല, പൊതുവില്‍ നമ്മളെല്ലാം മറച്ചുവെക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. പല യാഥാര്‍ത്ഥ്യങ്ങളും ആര്‍ എസ് എസ് വിശദീകരിക്കുന്നതിന്റെ വിപരീതാര്‍ത്ഥത്തിലാണെന്നുമാത്രം.
അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളാല്‍ അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണെന്നും. ‘ദൈവികതയുടെ പൊതുബോധം’ എന്നു വിളിക്കാവുന്ന ഒന്നും കേരളീയ ഹിന്ദുക്കള്‍ക്കിടയിലില്ല എന്നുമുള്ള നിലപാടിന്റെ ലക്ഷ്യം വ്യക്തം. അപ്പോഴും അതിലെ ഹിംസാത്മകത എന്നതില്‍ ചില യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ചരിത്രം അവകാശപ്പെടാനുള്ളതെന്നതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിനു മുഖ്യ ഉത്തരവാദികള്‍ ഈ രണ്ടു കൂട്ടരുമാണുതാനും. കണ്ണൂരിലെ കൊലകളെ കുറിച്ച് ലേഖനത്തില്‍ പറയുന്നു. തങ്ങള്‍ ഗാന്ധിയന്‍ അഹിംസാവാദികളല്ല എന്ന വി എസിന്റെ വാചകവും ലേഖകന്‍ ഉദ്ധരിക്കുന്നു. സത്യമെന്താണ്? മാങ്ങയാണോ അണ്ടിയാണോ മൂത്തത് എന്ന ചോദ്യം പോലെയാണ് അവിടെ ആരാണ് ആദ്യം അക്രമം നടത്തുന്നതെന്ന ചോദ്യം. ഗാന്ധിവധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് തങ്ങളുടേന്നതെന്നതും ഓര്‍ഗനൈസര്‍ മറക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും അനാവശ്യമായ അക്രമപ്രവണതകള്‍ ഏറെയാണ്.
ഹിന്ദുയിസത്തെക്കുറിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സാധാരണ ഹിന്ദുക്കളോട് ചോദിക്കുകയാണെങ്കില്‍ ‘മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ്’ എന്നാണ് അവന്‍/അവള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കുക എന്ന് ലേഖനത്തില്‍ പറയുന്നത് വസ്തുതാപരമായി തെറ്റാണ്. അവിടേയും പക്ഷെ വിപരീതാര്‍ത്ഥമുണ്ട്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, മുമ്പൊരു സിപിഎം നേതാവു പറഞ്ഞപോലെ ശബരിമലയില്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ കമ്യൂണിസ്റ്റുകാര്‍ ജയിക്കും. മാര്‍ക്‌സ് പറഞ്ഞ പോലെയൊന്നും ചിന്തിക്കുന്നവരല്ല ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും. പാര്‍ട്ടിയാകട്ടെ ശ്രീകൃഷ്ണ ജയന്തി പോലും ആഘോഷിക്കുന്നു. അതേസമയം മാര്‍ക്‌സ് പറഞ്ഞതുപോലും ഏകപക്ഷിയമല്ല എന്ന് ആ വാചകത്തിനു മുമ്പത്തെ വാചകം തന്നെ പറയും. അത്മാവില്ലാത്ത ലോകത്തെ ആത്മാവാണ് മതമെന്നത്..
‘സര്‍ക്കാറിനെ മറിച്ചിടല്‍’ എന്ന് പൊതുവെ അറിയപ്പെടുന്ന രാഷ്ട്രീയ ഉന്മൂലത്തിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടാവുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ലേഖനത്തില്‍ പറയുന്നു. ഏതര്‍ത്ഥത്തിലാണ് ഇതു പറയുന്നതെന്ന് വ്യക്തമല്ല. എങ്കിലും ഏറെ കാലമായി നമ്മുടെ രാഷ്ട്രീയം ഇരുമുന്നണികളുടെ തമാശകളിയായി മാറിയിട്ടുണ്ടെന്നത് സത്യം തന്നെ. ഒരാദര്‍ശവും അവിടെയില്ല. അതേസമയം ലേഖകന്‍ പറയുന്ന റാഡിക്കല്‍ രാഷ്ട്രീയ ചിന്തയൊന്നും ഇവിടെയില്ല. ബീഹാറികള്‍ എത്രയോ റാഡിക്കലായി ചിന്തിക്കുന്നു.
ഭാരതത്തില്‍ നൂറുശതമാനം സാക്ഷരത നേടിയ സംസ്ഥാനത്തെ ഓര്‍ഗനൈസര്‍ കളിയാക്കുന്നുണ്ട്. അതും വിപരീതാര്‍ത്ഥത്തില്‍ ശരിയാണ്. സാക്ഷരതയുമായി ബന്ധപ്പെട്ടുണ്ടാകുമെന്ന് കരുതപ്പെടുന്ന നേട്ടങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ കുറെ ചിലവായി എന്നല്ലാതെ. ലേഖകന്‍ പറയുന്നപോലെ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനവും ഏറ്റവുമധികം മാനസിക രോഗികളും മദ്യപാനികളുള്ളതും ഇവിടെ തന്നെ. അദ്ദേഹം പറയാത്ത മറ്റനവധി കാര്യങ്ങളുമുണ്ട്. ജീവിതചര്യ രോഗങ്ങള്‍ മുതല്‍ കുറ്റകൃത്യങ്ങളും സ്ത്രീപീഡനങ്ങളും വരെ നാം മുന്നിലാണ്. പൊങ്ങച്ചത്തിനുവേണ്ടിയുള്ള വീട് നിര്‍മ്മാണം, വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നിവക്കായി കടക്കെണിയില്‍ പെടുന്നവരാണ് മലയാളികള്‍. വിവാഹമോചനനിരക്കും വിവാഹം കഴിക്കാതെ എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതും കൂടുതല്‍ ഇവിടെയാണെന്ന വിമര്‍ശനവും ശരിയാണ്. എന്നാല്‍ അത് പുരോഗമനപരമായ സമൂഹത്തിന്റെ ലക്ഷണമാണ്. സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ സൂചനയുമാണ്. ലൈംഗികത്തൊഴിലാളി ജീവിതമെഴുതുന്നതും അങ്ങനെതന്നെ. പക്ഷെ സിപിഎം മുതല്‍ ആര്‍എസ്എസും ജമായത്തും വരെയുള്ളവര്‍ അതിനെ തെറ്റായി കാണുന്നവരാണെന്നതാണ് സത്യം.
അനാവശ്യസമരങ്ങളെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. അവശ്യസമരങ്ങള്‍ക്കൊപ്പം അനാവശ്യസമരങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകളും ഉണ്ടെന്നത് ശരി തന്നെയാണ്.
ഹിന്ദുയിസത്തിനു പ്രിയപ്പെട്ട എല്ലാ വിശ്വാസങ്ങളെയും അന്ധവിശ്വാസമെന്ന് പറഞ്ഞ് ആക്രമിക്കുന്ന യുക്തിവാദികളായ എന്‍.ജി.ഒകള്‍ ഏറ്റവുമധികം ഉള്ളതും ഇവിടെയാണെന്നും ഇത്തരം യുക്തിവാദികളായ എന്‍.ജി.ഒകളാണ് ‘താലികത്തിക്കല്‍’ ‘ബീഫ് ഫെസ്റ്റ്’ തുടങ്ങിയ സമരങ്ങള്‍ തെരുവില്‍ സംഘടിപ്പിക്കുന്നതും പറയുന്ന ലേഖകന്റെ ഭാഷ അസഹിഷ്ണുതയുടേതാണ്.. വിശ്വാസസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും യുക്തിവാദികള്‍ക്കുമുണ്ടല്ലോ.
ഇ എം എസിനെ കുറിച്ചുള്ള വിമര്‍ശനങ്ങളാണല്ലോ ഏറ്റവും എതിര്‍പ്പിനു കാരണമായിട്ടുള്ളതെന്നത് സ്വാഭാവികം. ഇഎംഎസിനെ കുറിച്ചുള്ള ലേഖകന്റെ വരികള്‍ സവര്‍ണ്ണഫാസിസത്തിന് ഉദാഹരണമാണ്. അപ്പോഴും അവയില്‍ പലതും വസ്തുതാവിരുദ്ധവുമാണ്. ഉദാഹരണമായി ‘ഇ.എം.എസ് ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കാറും അവരുടെ സമൂഹ്യാചാരങ്ങളില്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. അത്തരം പരിപാടികളില്‍ ബീഫ് വിളമ്പുമ്പോള്‍ അദ്ദേഹവും അതില്‍ പങ്കാളിയാവും’ എന്നാരോപിക്കുന്നതിനു പുറകിലെ സവര്‍ണ്ണത പ്രകടം. അപ്പോഴും അതിനൊരു മറുവശമുണ്ട്. പ്രകടനാപരമായി മാത്രമായിരുന്നു ഇഎംഎസിന്റേയും കമ്യൂണിസ്റ്റുകാരുടേയും ദളിത് സ്‌നേഹം. രാഷ്ട്രീയമായി പരിശോധിച്ചാല്‍ കേരളത്തിലെ ദളിത് രാഷ്ട്രീയത്തിന്റെ ഉണര്‍വ്വിനെ തടഞ്ഞതില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് വളരെ പ്രകടമാണ്. ഇഎംഎസ് കാഞ്ചൈ ഇളയ്യ പറയുന്നതാണ് പറഞ്ഞതെന്ന നിരീക്ഷണവും തെറ്റാണ്. കാഞ്ചൈ ഇളയ്യയുടെ രാഷ്ട്രീയമായിരുന്നില്ല ഇഎംഎസിന്റേത്. അത് കാഞ്ചൈ ഇളയ്യതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
കേരളത്തിലെ മുസ്ലിം വിഭാഗങ്ങലേയും മലപ്പുറം ജില്ലയേയും പറ്റി പറയുമ്പോള്‍ ലേഖകന്റെ വര്‍ഗ്ഗീയത പത്തി വിടര്‍ത്തിയാടുന്നു. മലപ്പുറം സൗദി അറേബ്യയുടെ ചെറുപതിപ്പാണ് എന്നു തുടങ്ങി സൗദി അറേബ്യയും പാകിസ്ഥാനും സാമ്പത്തികമായും ആശയപരമായും പിന്തുണക്കുന്ന ഇസ് ലാമിക മൗലികവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായാണ് ഇപ്പോള്‍ കേരളം എന്നുവരെയെത്തുന്ന പച്ചക്കള്ളങ്ങളുടേയും അസഹിഷ്ണുതയുടേയും വിഷമാണ് അദ്ദേഹം തുപ്പുന്നത്. ഒരു കേസിലും പ്രതിയാണെന്ന് തെളിയിക്കപ്പെടാത്ത മദനിയെ ബിന്‍ ലാദനായും ചിത്രീകരിക്കുന്നു. കേരളത്തിലെ പാഠപുസ്തകങ്ങലെല്ലാം ഹൈന്ദവവിരുദ്ധമാണെന്നും വസ്തുതാവിരുദ്ധമായി ആരോപിക്കുന്നു.
ലേഖകന്റെ അവസാനഭാഗത്ത് തന്റെ പ്രകോപനം ലേഖകന്‍ തുറന്നു പറയുന്നു. അത് ഡെല്‍ഹി സംഭവം തന്നെ. മലയാളികള്‍ മറ്റെല്ലാ വിഭാഗീയതയും മാറ്റിവെച്ച് ഒരുപരിധി വരെ ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറായത് ആ വിഷയത്തിലാണ്. അത് ഒബ്‌സര്‍വറേയും ആര്‍എസ്എസിനേയും പ്രകോപിപ്പിച്ചത് സ്വാഭാവികം മാത്രം. അപ്പോഴും സംഘപരിവാറിന്റെ നുണ ബോംബുകളില്‍ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ ഉന്നതമായ സംസ്‌കാരവും അതിനു തിളക്കം നല്‍കുന്ന മതനിരപേക്ഷതയും എന്ന പിണറായിയുടെ വരികള്‍ സത്യമാണെന്നു പറയാനാകില്ല. കാരണം അത്ര ഉന്നതമൊന്നുമല്ല നമ്മുടെ രാഷ്ട്രീയമെന്നതുതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply