ഏതു രക്തസാക്ഷിത്വത്തെയാണാവോ പിണറായി പറയുന്നത്‌?

എല്ലാ പ്രസ്ഥാനങ്ങള്‍ക്കും രക്തസാക്ഷികളുണ്ട്‌. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമല്ല, മതസംഘടനകളടക്കം എല്ലാവരും തങ്ങളുടെ രക്തസാക്ഷികളെ ചൊല്ലി ഊറ്റം കൊള്ളാറുണ്ട്‌. കേരളത്തിലെ പാര്‍ട്ടികളില്‍ ഈ പ്രവണത ഏറെ കൂടുതലാണ്‌. പരസ്‌പരമുള്ള ഏറ്റുമുട്ടലുകളിലൂടെ എല്ലാ പാര്‍ട്ടികള്‍ക്കും പാവപ്പെട്ട കുറെ രക്തസാക്ഷികളെ ലഭിച്ചിട്ടുണ്ട്‌. വര്‍ഗ്ഗപരമായും ജാതിപരമായും സാമ്പത്തികമായുമൊക്കെ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍. അവരെയാണാവോ സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ദേശിച്ചത്‌? തീര്‍ച്ചയായുമുണ്ട്‌ ചില രക്തസാക്ഷികള്‍. മുഴുവന്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി സ്വജീവിതം സമര്‍പ്പിച്ചവര്‍. അവരില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്‌റ്റുകാരും നക്‌സലൈറ്റുകളുമൊക്കെയുണ്ട്‌. ഈ […]

pppഎല്ലാ പ്രസ്ഥാനങ്ങള്‍ക്കും രക്തസാക്ഷികളുണ്ട്‌. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമല്ല, മതസംഘടനകളടക്കം എല്ലാവരും തങ്ങളുടെ രക്തസാക്ഷികളെ ചൊല്ലി ഊറ്റം കൊള്ളാറുണ്ട്‌. കേരളത്തിലെ പാര്‍ട്ടികളില്‍ ഈ പ്രവണത ഏറെ കൂടുതലാണ്‌. പരസ്‌പരമുള്ള ഏറ്റുമുട്ടലുകളിലൂടെ എല്ലാ പാര്‍ട്ടികള്‍ക്കും പാവപ്പെട്ട കുറെ രക്തസാക്ഷികളെ ലഭിച്ചിട്ടുണ്ട്‌. വര്‍ഗ്ഗപരമായും ജാതിപരമായും സാമ്പത്തികമായുമൊക്കെ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍. അവരെയാണാവോ സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ദേശിച്ചത്‌?
തീര്‍ച്ചയായുമുണ്ട്‌ ചില രക്തസാക്ഷികള്‍. മുഴുവന്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി സ്വജീവിതം സമര്‍പ്പിച്ചവര്‍. അവരില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്‌റ്റുകാരും നക്‌സലൈറ്റുകളുമൊക്കെയുണ്ട്‌. ഈ പ്രസ്ഥാനങ്ങളുടെല്ലാം ആദ്യകാലത്തായിരുന്നു അവ. പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും അവരുടെ രക്തസാക്ഷിത്വം നാടിനുവേണ്ടിയായിരുന്നു.  ഭഗത്സിംഗിനെ പോലുള്ളവരെ രാജ്യം എന്നുമോര്‍ക്കുമല്ലോ. കയ്യൂര്‍ – കരുവള്ളൂര്‍ – വയലാര്‍ രക്തസാക്ഷികളെ കുറിച്ചൊക്കെ പറയുന്നതും മനസ്സിലാക്കാം. ആദിവാസികള്‍ക്കായി രക്തസാക്ഷികളായ വര്‍ഗ്ഗീസും ജോഗിയും. അടിയന്തരാവസ്ഥക്കെതിരെ പോരാടി രക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണന്‍. എന്നാല്‍ അതോടൊപ്പം പറയാവുന്ന രക്തസാക്ഷിത്വമാണോ കൂത്തുപറമ്പിലേതും കേരളത്തിലങ്ങോളമിങ്ങോളം കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി കൊല്ലപ്പെട്ടവരും?
കണ്ണൂരില്‍ യാത്രചെയ്യുമ്പോള്‍ വഴി നീളെ കാണുന്ന വ്യത്യസ്ഥ പാര്‍ട്ടികളുടെ രക്തസാക്ഷി മണ്ഡപങ്ങളുണ്ടല്ലോ. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പാവപ്പെട്ട ചെറുപ്പക്കാരാണല്ലോ ഇന്നത്തെ രക്തസാക്ഷികള്‍. കക്ഷിരാഷ്ട്രീയ പകയുടെ പേരില്‍ പരസ്‌പരം ബലി കൊടുക്കുന്ന ഇവരെല്ലാം പാവപ്പെട്ട, സാധാരണ പ്രവര്‍ത്തകരാണ്‌. വര്‍ഗ്ഗപരമായി ഒന്നാവേണ്ടവര്‍. വിഎസിനെ ഇകഴ്‌ത്താനായാണ്‌ പിണറായി ഇതു പറഞ്ഞതെന്നു വ്യക്തം. സത്യത്തില്‍ വിഎസും കോടിയേരിയും പിണറായിയുമൊക്കെ ത്യാഗം സഹിക്കുന്നുണ്ട്‌. ജനങ്ങള്‍ക്കുവേണ്ടിയല്ല, പാര്‍ടടിക്കുവേണ്ടി. പിന്നെ പറായം, പാര്‍ട്ടി ജനങ്ങള്‍ക്കുവേണ്ടിയായതിനാല്‍ ത്യാഗം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന്‌. അതു ജനം തിരുമാനിക്കട്ടെ.
എന്തായാലും പാര്‍ട്ടിയെ 16 വര്‍ഷത്തോളം നയിച്ച പിണറായി സ്ഥാനമൊഴിയുന്ന സമ്മേളനം കുളമായി. വിഎസ്‌ മാത്രമായി സമ്മേളനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്ത. അതാന്‌ കാരണമായത്‌ വിഎസിനെതിരെ സമ്മേളനതലേന്ന്‌ പിണറായി നടത്തിയ പത്രസമ്മേളനവും. ഒരുകാലത്ത്‌ പിണറായിയുടെ ഗുരുവായിരുന്ന വിഎസ്‌ അതിബുദ്ധിപരമായി വിഷയം കൈകാര്‌ം ചെയ്‌തു. പിന്നെ മാധ്യമങ്ങള്‍ അജണ്ട തീരുമാനിച്ചു. സമാപന സമ്മേളനത്തില്‍ എല്ലാ നേതാക്കളും പറയുന്നു, പാര്‍ട്ടിയേക്കാള്‍ വലുതല്ല വ്യക്തിയെന്ന്‌. പക്ഷെ പതിവുപോലെ വിഎസിനുമുന്നില്‍ പാര്‍ട്ടി ഒരിക്കല്‍ കൂടി തോറ്റു. ഇല്ല എന്ന്‌ എത്ര പറഞ്ഞാലും സത്യമതാണ്‌.
പിണറായി എന്തുപറഞ്ഞാലും വിഎസിന്റെ അഭാവം നിരാശാജനകമാണെന്നാണ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞത്‌. കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ വിഎസ്‌ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. അദ്ദേഹം പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്‌. പാര്‍ട്ടിയുടെ പോരാട്ടങ്ങളോടൊപ്പം വിഎസ്‌ ഉണ്ടാവണം. അപ്പോഴും നിരവധി മഹാരഥന്മാര്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണ്‌ സിപിഎം, ആരും പാര്‍ട്ടിക്ക്‌ അതീതരല്ലെന്നും കാരാട്ട്‌ ഓര്‍മിപ്പിച്ചു.
16 വര്‍ഷക്കാലം പാര്‍ട്ടി നേരിട്ട ഗുരുതരമായ പ്രശ്‌നങ്ങളെല്ലാം വിശദീകരിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. നാലാം ലോക വിവാദം, കവിയൂര്‍കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട വിഐപി വിവാദം, കൃഷ്‌ണപിള്ള സ്‌മാരക ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടിക്ക്‌ നേരിടാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടിയില്‍ ചില അനാശാസ്യ പ്രവണതകള്‍ നിലനിന്നിരുന്നു എന്നും അതെല്ലാം പടിപടിയായി ഇല്ലാതാക്കാന്‍ പാര്‍ട്ടിക്ക്‌ സാധിച്ചുവെന്നും ഇതിന്‌ അഖിലേന്ത്യ നേതൃത്വത്തിന്റെ പിന്തുണയും ഉപദേശവും ഇടപെടലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൂചിപ്പിച്ചത്‌ പ്രധാനമായും വിഎസിനെ തന്നെ. ശരിയാണ്‌, ഇക്കാലയളവില്‍ വിഎസിനെ പാര്‍ട്ടിയില്‍ ഏറെക്കുറെ ഒറ്റപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ, ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുത്താനായില്ല.
സത്യത്തില്‍ പാര്‍ട്ടികത്ത്‌ എല്ലാ വിധ ഗ്രൂപ്പിസവും കളിക്കാന്‍ ഏറ്റവും മിടുക്കന്‍ വിഎസ്‌ ആയിരുന്നു. അങ്ങനെയാണല്ലോ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മുമ്പ്‌ പിണറായി സെക്രട്ടറിയായത്‌. സത്യത്തില്‍ ആ വിഎസിനെയല്ല ജനങ്ങളിലൊരു ഭാഗം ഇഷ്ടപ്പെടുന്നത്‌. പിന്നീട്‌ കേരളത്തിലെ പൊതുവിഷയങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളെയാണ്‌. പാര്‍ട്ടിയാണ്‌, വ്യക്തിയല്ല വലുെതെന്നു പറയുന്നവര്‍ മനസ്സിലാക്കാത്തത്‌ അതാണ്‌. സ്വന്തം ജീവന്‍ ബലി കൊടുത്ത രക്തസാക്ഷികളെക്കാള്‍ വലിയ ത്യാഗമൊന്നും ആരും ചെയ്‌തിട്ടില്ലെന്നും അതുകൊണ്ടുതന്നെ എല്ലാവരും പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട്‌ പ്രവര്‍ത്തിക്കണമെന്നും വിഎസിന്റെ പേരെടുത്ത്‌ പറയാതെ പിണറായി പറയുന്നതും അതുകൊണ്ടാണ്‌.
ഇനി കോടിയേരിയുഗമാണ്‌. പിണറായിക്കുപറ്റിയ തെറ്റ്‌ കോടിയേരിക്കു പറ്റിയില്ലെങ്കില്‍ നന്ന്‌. പാര്‍ട്ടിക്കകത്ത്‌ ശക്തനായിരുന്നപ്പോഴും പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ പിണറായിക്ക്‌ കഴിഞ്ഞിരുന്നില്ല. ചിരിക്കാത്ത അദ്ദേഹത്തിന്റെ മുഖമൊന്നുമല്ല പ്രശ്‌നം. പാര്‍ട്ടിക്കപ്പുറം മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതായിരുന്നു വിഷയം. പാര്‍ട്ടിക്കുവേണ്ടിയുള്ള ആ ജീവിതം ജനങ്ങള്‍ക്കു വേണ്ടിയല്ലാതായി തീര്‍ന്നു. കേരളം നേരിടുന്ന ജനകീയ വിഷയങ്ങലിലൊന്നും അദ്ദേഹത്തെ കണ്ടില്ല. വിഎസിനെതിരായ സമരത്തിന്റെ ഭാഗമായി പാര്‍ട്ടിയെ തന്റെ കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാതായി. അവസാനിപ്പിച്ചത്‌ വിഭാഗീയത മാത്രമല്ല, ജനാധിപത്യം കൂടിയാണ്‌. അതുതന്നെയായിരുന്നു എല്‍ഡിഎഫിലും അദ്ദേഹം ചെയ്‌തത്‌. പല ഘടകകക്ഷികളും മുന്നണി വിടാന്‍ പിണറായിയുടെ നിലപാടുകള്‍ കാരണമായിട്ടുണ്ട്‌. അതുപോലെ മാധ്യമങ്ങളുടെ എതിര്‍പ്പിനും. അക്കാര്യങ്ങളില്‍ വ്യത്യസ്ഥമായ നിലപാട്‌ കോടിയേരി സ്വീകരിച്ചാല്‍ നന്ന്‌.

kkkപാര്‍്‌ട്ടി മാത്രമല്ല, വ്യക്തിയും പ്രധാനമാണ്‌. പാര്‍ട്ടിയില്‍ വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കണം. ചിരിക്കുന്ന കോടിയേരിക്ക്‌ അതിനു കഴിഞ്ഞാല്‍ നന്ന്‌. ഉള്‍പാര്‍ട്ടി ജനാധിപത്യം തീരെയില്ലാതാ പിണറായി തന്നെ ഏല്‍പ്പിച്ച പാര്‍ട്ടിയെ തലതിരിച്ചിടുകയാണ്‌ വേണ്ടത്‌.
സമ്മേളനത്തിനു മുന്നില്‍ വിഎസിനെതിരെ ശക്തമായ അക്രമണം നടത്തിയ കോടിയേരി സെക്രട്ടറിയായതിനുശേഷം അതിനെ മയപ്പെടുത്തി. 88 അംഗ സംസ്ഥാന സമിതിയെയാണ്‌ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി സമ്മേളനം തീരുമാനിച്ചതെന്നും അതില്‍ 87 പേരെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത്‌ അതിന്റെ സൂചന തന്നെ. അത്‌ അണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചതെന്തുകൊണ്ടാണ്‌? പാര്‍ട്ടിയേക്കള്‍ മുഖ്യം സമൂഹമാണ്‌ എന്നതുതന്നെ. സമൂഹത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌ പാര്‍ട്ടിക്കുവേണ്ടിയല്ല എന്നതതന്നെ. വിഎസ്‌ വൈകിയ വേളയില്‍ അതു മനസ്സിലാക്കിയിട്ടുണ്ട്‌. കോടിയേരിയും മനസ്സിലാക്കിയാല്‍ നന്ന്‌. സിപിഎമ്മിന്റെ ശക്തി സംഘടനയുടെ കരുത്താണെന്നും അത്‌ വ്യക്തി കേന്ദ്രീകൃതമല്ലെന്നും ഓര്‍മ്മിപ്പിക്കാന്‍ കോടിയേരി മറന്നില്ല. അതിനായി എംവി രാഘവനെയും ഗൗരിയമ്മയേയും ചൂണ്ടികാട്ടി. ആയിക്കോട്ടെ. എങ്കിലും ഒരു ചെറിയ മാറ്റമെങ്കിലും കോടിയേരിയില്‍ പ്രതീക്ഷിക്കുന്നവരുണ്ട്‌. അവരെ നിരാശരാക്കില്ല എന്നു കരുതാം.
അച്ചടക്കത്തെ കുറിച്ച്‌ സൈദ്ധാന്തികമായ ഒരു വിശദീകരണം നല്‍കാന്‍ പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍ പിള്ള ശ്രമിച്ചതും ശ്രദ്ധേയമായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ അച്ചടക്കം പട്ടാള അച്ചടക്കകമല്ലെന്നും അത്‌ വിപ്ലവ അച്ചടക്കമാണെന്നുമാണത്‌. രണ്ടും സത്യത്തില്‍ ഒരുപോലെയാണ്‌. അതാകട്ടെ രൂപം കൊണ്ടത്‌ റഷ്യയിലെ വിപ്ലവകാലത്താണ്‌. സായുധവിപ്ലവത്തിനു പാര്‍ട്ടിയെ സജ്ജമാക്കാനാണ്‌ അത്തരമൊരു സംഘടനാസംവിധാനത്തിന്‌ ലെനിന്‍ രൂപം കൊടുത്തത്‌. സ്വാഭാവികമായും അത്‌ പട്ടാള അച്ചടക്കം തന്നെ. സ്വയം നിര്‍ണയിക്കുന്ന അച്ചടക്കമാണെന്നൊക്കെ പറയാമെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply