എവിടെ ‘ഫാസിസ്റ്റ് വിരുദ്ധ’മാധ്യമ സിങ്കങ്ങള്‍..?

ഷഫീക് സുബൈദ ഹക്കിം രണ്ട് മാധ്യമ പ്രവര്‍ത്തകരുടെയും ജാതിമതില്‍ വിരുദ്ധ സമര മുന്നണി കണ്‍വീനറിന്റെയും അറസ്റ്റും റിമാന്റുമൊന്നും ഇവിടുത്തെ ‘ഫാസിസ്റ്റ് വിരുദ്ധ’മാധ്യമ സിങ്കങ്ങളെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല എന്നത് കാണുമ്പോള്‍ നിസഹായത കൊണ്ട് കരച്ചില്‍ വരികയാണ്. ഇടതു സര്‍ക്കാറിന്റെ പോലീസ് ചെയ്യുന്ന തെമ്മാടിത്തത്തോടും ഇടത് സര്‍ക്കാരിന്റെ കാലത്തെ അനീതികളോടും ഇവര്‍ ഇക്കാണിക്കുന്ന നിസംഗമനോഭാവം വേട്ടയാടപ്പെടുന്ന മനുഷ്യരോടുള്ള അവഹേളനവും അവജ്ഞയും മാത്രമാണ്. ഇത് നിത്യേന കാണിച്ചിട്ടാണ് ‘ഫാസിസ്റ്റ് വിരുദ്ധ’കുപ്പായവും കണാടിയും വലിച്ചു കയറ്റുന്നത്. സി.പി.എം കാര്‍ക്കും ലിബറല്‍ […]

bb
ഷഫീക് സുബൈദ ഹക്കിം

രണ്ട് മാധ്യമ പ്രവര്‍ത്തകരുടെയും ജാതിമതില്‍ വിരുദ്ധ സമര മുന്നണി കണ്‍വീനറിന്റെയും അറസ്റ്റും റിമാന്റുമൊന്നും ഇവിടുത്തെ ‘ഫാസിസ്റ്റ് വിരുദ്ധ’മാധ്യമ സിങ്കങ്ങളെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല എന്നത് കാണുമ്പോള്‍ നിസഹായത കൊണ്ട് കരച്ചില്‍ വരികയാണ്. ഇടതു സര്‍ക്കാറിന്റെ പോലീസ് ചെയ്യുന്ന തെമ്മാടിത്തത്തോടും ഇടത് സര്‍ക്കാരിന്റെ കാലത്തെ അനീതികളോടും ഇവര്‍ ഇക്കാണിക്കുന്ന നിസംഗമനോഭാവം വേട്ടയാടപ്പെടുന്ന മനുഷ്യരോടുള്ള അവഹേളനവും അവജ്ഞയും മാത്രമാണ്. ഇത് നിത്യേന കാണിച്ചിട്ടാണ് ‘ഫാസിസ്റ്റ് വിരുദ്ധ’കുപ്പായവും കണാടിയും വലിച്ചു കയറ്റുന്നത്. സി.പി.എം കാര്‍ക്കും ലിബറല്‍ ലെഫ്റ്റിനും മാത്രമുള്ള അവകാശങ്ങള്‍ക്കപ്പുറം കാണാത്ത നിങ്ങളുടെ മനുഷ്യ സ്‌നേഹവും ഫാസിസ്റ്റ് വിരുദ്ധതയും കേവലം അഴിമതി മാത്രമാണ്. അത് ഇന്നല്ലെങ്കില്‍ നാളെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

ഇന്ത്യയില്‍ ‘നമ്പര്‍ വണ്‍’ എന്ന് നിങ്ങളെഴുതിപ്പൊലിപ്പിച്ച കേരളത്തിലാണ് ദളിതായതിന്റെ പേരില്‍, നടന്നു വന്നിരുന്ന വഴി അവരുടെ മുന്നില്‍ മതിലു കെട്ടിയടക്കപ്പെട്ടത്. അവരുള്‍പ്പെടെ പൊതു ജനത്തിന്റെ ഭൂമി നായര്‍ പ്രമാണിമാര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നത്. ഇതേ കേരളത്തിലാണ് ദളിത്-ആദിവാസി ജന വിഭാഗങ്ങള്‍ ജീവിച്ചിരിക്കാനായി ദിനേന പൊരുതുന്നത്. അവര്‍ക്കുള്ള സംവരണത്തെയടക്കം സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങളായ മനുഷ്യരുടെ രാഷ്ട്രീയാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും യു.എ.പി.എ അടക്കം ചാര്‍ത്തി ജീവിക്കാനനുവദിക്കാതിരിക്കുന്നത്. ട്രാന്‍സ്ജണ്ടേഴ്‌സ് ആയ മനുഷ്യരെ കള്ളക്കേസുകളില്‍ കുടുക്കി തടവറകളില്‍ തള്ളുന്നത് , തെരുവിലിട്ട് കൊല്ലാക്കൊല ചെയ്യുന്നത്. കേരള സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മനുഷ്യരാണിവര്‍. ഇവര്‍ക്ക് അതായത് കേരളത്തിലെ അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട ഈ മനുഷ്യര്‍ നിങ്ങള്‍ പൊലിപ്പിച്ചെടുത്ത ‘No 1’ റാങ്കിനെ അവരുടെ ജീവിതങ്ങളില്‍ നിന്ന് എങ്ങനെയാകും നോക്കിക്കാണുകയെന്ന് ഒരു നിമിഷമെങ്കിലും ഓര്‍ത്തിട്ടുണ്ടോ?

നിങ്ങളുടെ ആ നമ്പര്‍ വണ്ണുകള്‍ സവര്‍ണര്‍ക്കുള്ള സവിശേഷാധികാരങ്ങള്‍ മാത്രമാണ്. മേല്‍ജാതി / വരേണ്യ/ സവര്‍ണ മനുഷ്യര്‍ക്ക് നല്‍കി വന്ന സാമൂഹ്യ പദവികളാണ്. അതേ പദവികളാണ് കുണ്ടറയിലെ കുഞ്ഞുമോനെയും തൃശ്ശൂരിലെ വിനായകനെയും കൊന്ന് കൊലവിളിച്ചത്. അത്തരം മനുഷ്യരുടെ അവശിഷ്ടങ്ങള്‍ക്കു മുകളിലല്ലേ ഈ ‘ജാതിയില്ലാ’ തള്ളലുകളും ‘നമ്പര്‍ വണ്‍’ മഹാത്മ്യവും കെട്ടിപ്പടുത്തിരിക്കുന്നത്?

നിങ്ങള്‍ക്കിത് അഭിമാനത്തിന്റെ മാത്രം പ്രശ്‌നമാകാം. പക്ഷേ മുകളില്‍ പറഞ്ഞിരിക്കുന്ന മനഷ്യര്‍ക്കോ? ജീവിതത്തിന്റെയും മരണത്തിന്റെയുമിടക്കുള്ള ചോദ്യചിഹ്നങ്ങളും നിരാശകളും നിസ്സഹായതകളുമാണ്. ഇവിടെ നിന്നാണ് അവര്‍ സമരം ആരംഭിക്കുന്നത്. ജീവിതസമരമെന്നു പറയും. അതിനോടും നിങ്ങള്‍ നീതി കാട്ടിയിട്ടില്ല. ഒന്നുകില്‍ മൗനത്തില്‍ മുക്കിക്കൊല്ലുകയോ അല്ലെങ്കില്‍ ആക്ഷേപിക്കുകയോ ചെയ്യും. തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്ന പൊതുസമൂഹത്തോടുള്ള അവരുടെ അഭ്യര്‍ത്ഥനകളോട് ‘സ്വന്തം ലിംഗം പിടിച്ചങ് മുള്ളിയാല്‍ പോരെ’ എന്ന് സൈദ്ധാന്തീകരിക്കും. മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും പൊതു പണം പിരിച്ച് സമൂഹത്തിനു വേണ്ടിയെന്ന പേരില്‍ സമരം ചെയ്യാം, അഴിമതിയുള്‍പ്പെടെ / കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടത്തുമ്പോഴും തങ്ങളെ ‘പിന്തുണക്കണേ’ എന്നഭ്യര്‍ത്ഥിക്കാം. അതേ സമയം ദളിതരോ ആദിവാസികളോ മുസ്ലീങളോ നടത്തുന്ന സമരങ്ങളാണെങ്കില്‍ ‘ മാവോയിസ്റ്റ് ‘ ആക്കും തീവ്രവാദിയാക്കും ‘അരാജക’ക്കൂട്ടങ്ങളാക്കും. നിങ്ങള്‍ മുറയ്ക്ക് മുറയ്ക്ക് ഇതേ ചാപ്പ കുത്തി പോലീസ് വാര്‍ത്തയോ സര്‍ക്കാര്‍ അനുകൂല വാര്‍ത്തയോ നല്‍കും. വടയമ്പാടിയില്‍ ജാതി മതിലിനെതിരെ നടന്നു വന്ന സമരത്തിനു നേരെ പോലീസ് നടത്തിയ ക്രൂരതയെയും രണ്ട് സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതിനെയും കേരളാ കൗമുദിയിലെ പത്രപ്രവര്‍ത്തകര്‍ എങ്ങനെയാണ് വാര്‍ത്തയാക്കിയത്? സമരത്തെ മാവോയിസ്റ്റ് ആക്കി പോലീസ് കഥകള്‍ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഇവര്‍ക്കൊന്നും മനസാക്ഷിക്കുത്തും ഉണ്ടാകില്ലേ? പാവപ്പെട്ട ഈ മനുഷ്യരുടെ ജീവനും ജീവിതവും വിറ്റ് നിങ്ങള്‍ കഴിക്കുന്ന ആഹാരം പോലും നിങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നോ?

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ, മാധ്യമപ്രവര്‍ത്തകരെ
സമൂഹമധ്യത്തില്‍ ‘നിലയും വിലയു’മുള്ള മാധ്യമസ്ഥാപനങ്ങളില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വരേണ്യത മാറ്റിവെച്ച് മാധ്യമധര്‍മ്മത്തിലേക്ക്, നൈതികതയിലേക്ക് വരു. ബഹുമാനപൂര്‍വ്വമുള്ള ഒരഭ്യര്‍ത്ഥനയാണ്. നിങ്ങളുടെ ഈ മൗനം ഭയപ്പെടുത്തുന്നതാണ്. പക്ഷപാതപരമാണ്. അത് ഈ സമൂഹത്തിന് ഗുണകരമല്ല. നിങ്ങള്‍ക്കും.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply