എം.എ.ബേബിയുടെ അന്ധവിശ്വാസം പുതിയകാലം തള്ളിക്കളയും.

.  എം.ഗീതാനന്ദന്‍ സി.കെ.ജാനു ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായി മത്സരിക്കുവാന്‍ തീരുമാനിച്ചതിനെ സി.പി.എം.പോലുള്ള പ്രസ്ഥാനങ്ങള്‍ അവരുടെ വര്‍ഗ്ഗ രാഷ്ട്രീയ നിലപാടിനെ ശരിവെക്കാനും, ആദിവാസി-ദലിത് സമൂഹങ്ങളുടെ സ്വതന്ത്രമുന്നേറ്റത്തിന്റെ പരാജയവുമായി വിലയിരുത്താനാണ് ശ്രമിക്കുന്നത്. സി.പി.എം. നേതാവ് എം.എ. ബേബിയുടെ 27.04.2016 ലെ മാതൃഭൂമി ലേഖനത്തിന്റെ ഉള്ളടക്കമതാണ്. സി.കെ.ജാനു മാത്രമല്ല, പൊരുതുന്ന എല്ലാ ആദിവാസി – ദലിത് വിഭാഗങ്ങളും സ്വതന്ത്രസമുദായമുന്നേറ്റം അവസാനിപ്പിച്ച് വര്‍ഗ്ഗ-രാഷ്ട്രീയത്തോടൊപ്പം ചേരണമെന്നാണ് എം.എ.ബേബി ആഹ്വാനം ചെയ്യുന്നത്. ആഗ്രഹം നല്ലതുതന്നെ; പക്ഷെ, സംഘപരിവാറിന്റെമനുവാദത്തെ നേരിടാനും, ആദിവാസി – ദലിത് […]

.  BBBഎം.ഗീതാനന്ദന്‍

സി.കെ.ജാനു ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായി മത്സരിക്കുവാന്‍ തീരുമാനിച്ചതിനെ സി.പി.എം.പോലുള്ള പ്രസ്ഥാനങ്ങള്‍ അവരുടെ വര്‍ഗ്ഗ രാഷ്ട്രീയ നിലപാടിനെ ശരിവെക്കാനും, ആദിവാസി-ദലിത് സമൂഹങ്ങളുടെ സ്വതന്ത്രമുന്നേറ്റത്തിന്റെ പരാജയവുമായി വിലയിരുത്താനാണ് ശ്രമിക്കുന്നത്. സി.പി.എം. നേതാവ് എം.എ. ബേബിയുടെ 27.04.2016 ലെ മാതൃഭൂമി ലേഖനത്തിന്റെ ഉള്ളടക്കമതാണ്. സി.കെ.ജാനു മാത്രമല്ല, പൊരുതുന്ന എല്ലാ ആദിവാസി – ദലിത് വിഭാഗങ്ങളും സ്വതന്ത്രസമുദായമുന്നേറ്റം അവസാനിപ്പിച്ച് വര്‍ഗ്ഗ-രാഷ്ട്രീയത്തോടൊപ്പം ചേരണമെന്നാണ് എം.എ.ബേബി ആഹ്വാനം ചെയ്യുന്നത്. ആഗ്രഹം നല്ലതുതന്നെ; പക്ഷെ, സംഘപരിവാറിന്റെമനുവാദത്തെ നേരിടാനും, ആദിവാസി – ദലിത് വിഭാഗങ്ങളുടെ ജനാധിപത്യ അവകാശം നേടാനും ഇടതുപക്ഷ രാഷ്ട്രീയത്തിന് കൈമുതലായി എന്താണുള്ളത്? ഈ കുറിപ്പ് ഇത്തരമൊരമ്പേഷണത്തിനാണ്.

ജാനു ഒരു പോസ്റ്റര്‍ ഗേള്‍ ആയിരുന്നില്ല
ജാനുവിനെ ഒരു ”പോസ്റ്റര്‍ ഗേള്‍” ആയി ചിത്രീകരിക്കുന്നത് തന്നെ പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെ മുന്നേറ്റങ്ങളെ വിലയിടിച്ചുകാണുന്നത് കൊണ്ടാണ്. ജാതിവ്യവസ്ഥയും – കോളോണിയലിസവും, പില്‍ക്കാലത്ത് സംഘടിത രാഷ്ട്രീയ ശക്തികളും അരികുകളിലേക്ക് തള്ളിമാറ്റിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ജാനു. ദേശീയധാരയില്‍ നിന്ന് ഭിന്നമാണ് കേരളത്തിലെ ആദിവാസി – ദലിത് ചരിത്രം. വന-കാര്‍ഷീക സമ്പദ് വ്യവസ്ഥയുമായി ജീവത്തായ ബന്ധമുള്ള പാരമ്പര്യ സമൂഹങ്ങളായിരുന്നു ആദിവാസികളും ദലിതരും. ആദിവാസി – ദലിത് വിഭാഗങ്ങളുടെ അടിയാളത്തത്തെ വിപുലീകരിക്കുന്നത് കൊളോണിയലിസവും, കൊളോണിയലിസത്തിന് പരവതാനി വിരിച്ച ജാതി-ജന്മിത്ത വ്യവസ്ഥയുമായിരുന്നു എന്നതാണ് സത്യം. കേരളത്തിന്റെ ജൈവസമ്പത്തിലേക്കുള്ള കൊളോണിയന്‍ കടന്നുകയറ്റവും, കൊളോണിയന്‍ വനനയവുമാണ് ആദിവാസികളെ മണ്ണില്‍ നിന്നും തുരത്തിയത്. ജനാധിപത്യ ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ അധികാരത്തില്‍ വന്നപ്പോഴും കൊളോണിയന്‍ വനനയവും, ആദിവാസികളെ തുടച്ചു നീക്കലും തുടര്‍ന്ന്‌കൊണ്ടിരുന്നു. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവും ഡാമുകള്‍ക്കും വികസനത്തിനുമുള്ള വനനശീകരണവും 1950-70 കാലയളവില്‍ ആദിവാസികളെ വനത്തില്‍ നിന്നും പുറന്തള്ളിക്കൊണ്ടിരുന്നു. ഈ ക്രൂരതയ്ക്ക് എന്ത് പരിഹാരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇക്കാലയളവില്‍ നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത്? ഭൂപരിഷ്‌കരണത്തെ സംബന്ധിച്ച നിയമനിര്‍മ്മാണങ്ങളുടെ നീണ്ട നിര 1960-70 കാലഘട്ടത്തിനിടയില്‍ ഉണ്ടായപ്പോള്‍, ആദിവാസി – ദലിത് വിഭാഗങ്ങളെ സംബന്ധിച്ച ഭരണഘടനാ വകുപ്പുകളെക്കുറിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം പൂര്‍ണ്ണമായും നിരക്ഷരരായിരുന്നു. കേരളത്തിലെ വനം – പ്രകൃതിസമ്പത്തില്‍ തുടര്‍ന്നുവന്ന കൊളോണിയന്‍ ചൂഷണത്തെ സംരക്ഷിക്കുന്ന ഒന്നുമാത്രമായിരുന്നു ഭൂപരിഷ്‌കരണം. ജന്മിത്തത്തിന് അറുതിവരുത്താന്‍ ശ്രമിച്ചെങ്കിലും, പാട്ടക്കുടിയാന്മാരുടെ കാര്‍ഷികാവകാശം മാത്രം സംരക്ഷിച്ചു. ഇത് ഭൂബന്ധങ്ങളിലെ ജാത സമവാക്യങ്ങള്‍ക്ക് മാറ്റം വരുത്തിയില്ല എന്നുമാത്രമല്ല, ആദിവാസി – ദലിത് കോളനികള്‍ സ്ഥാപിച്ചുകൊണ്ട് കീഴാളജാതി സ്വത്വങ്ങളായി കേരളത്തിലെ ആദിവാസി ദലിത് വിഭാഗങ്ങളെ പതിനായിരക്കണക്കിന് വരുന്ന കോളനികളില്‍ ഒതുക്കിനിര്‍ത്തി. മനുഷ്യസ്മൃതിയുടെ നല്ല നടത്തിപ്പുകാരായി മാറി. വനാവകാശവും, സ്വയംഭരണവും, ഭൂമിയും നിഷേധിക്കപ്പെട്ട് പശ്ചിമഘട്ടത്തിലെ തടവുകാരായി മാറ്റപ്പെട്ട ഈ ജനവിഭാഗങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതീകമായാണ് ജാനു പൊതുരംഗത്തു വരുന്നത്. സ്വന്തം സമുദായത്തിന്റെ ശവപ്പറമ്പുപോലും കുടിയേറ്റക്കാര്‍ക്കുവേണ്ടി തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന ഇടതുപക്ഷത്തോട് കലഹിച്ചാണ് സി.കെ.ജാനു പൊതുരംഗത്ത് വരുന്നത്. പോരാട്ടത്തിലൂടെ അവര്‍ ആദിവാസി – ദലിത് ജനതയുടെ സ്വത്വപരമായ പ്രതീകവുമായി. കേരളത്തിലെ ആദിവാസി – ദലിത് വിഭാഗങ്ങളുടെ തിരിച്ചുവരവിനെ ഇടതുപക്ഷത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അത് ”കുടിയേറ്റക്കാര്‍ കൈവശം വെക്കുന്ന ഭൂമി തിരിച്ചുകിട്ടണം” എന്ന ആവശ്യത്തില്‍ ആദിവാസിസംഘടനകള്‍ ഒതുങ്ങിയതുകൊണ്ടു മാത്രമല്ല. 2000 നുശേഷം ഭൂരഹിതരുടെ പുനരധിവാസം, വനാവകാശം, സ്വയംഭരണം തുടങ്ങിയ ആവശ്യങ്ങള്‍ രാഷ്ട്രീയമായി ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്. കുടില്‍കെട്ടല്‍ സമരം, മുത്തങ്ങ സമരം, നില്‍പ്പ് സമരം തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. മത-സാമുദായിക വിഭാഗങ്ങളുള്‍പ്പെടെ വലിയൊരു ജനവിഭാഗം ഒരു ജനാധിപത്യ സമരമെന്ന നിലയില്‍ ആദിവാസികളെ പിന്‍തുണച്ചപ്പോള്‍, സി.പി.എം.വിട്ടുനിന്നു. പ്രശ്‌നം ജാനുവിന്റെതോ, ആദിവാസികളുടേതോ അല്ല. അരനൂറ്റാണ്ടിനിടയില്‍ തങ്ങള്‍ക്കുപറ്റിയ തെറ്റുകള്‍ പുനപരിശോധിക്കാന്‍ സി.പി.എം.ഇപ്പോഴും തുറന്ന മനസ്സ് കാട്ടുന്നില്ല എന്നതാണ് പ്രശ്‌നം.
സംഘപരിവാര്‍ പാളയത്തിലെത്തുന്നത് ജാനുമാത്രമല്ല
കേരളത്തിലെ ഇടത് – വലത് മുന്നണികള്‍ സംഘടിത മത-സമുദായ ശക്തികളുടെ തടവറയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടോ? മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്ക് ജാതി-മത സ്ഥാപനങ്ങളില്‍ നിന്ന് സ്വതന്ത്രമായ അസ്തിത്വം കേരളത്തിലുണ്ടോ? പശ്ചിമഘട്ടം തുരന്നെടുക്കുന്ന പ്രതിലോമ ശക്തികള്‍ക്കും, റിയല്‍ എസ്റ്റേറ്റുകാര്‍ക്കും, മതവര്‍ഗ്ഗീയ ശക്തികള്‍ക്കും ഇടം നല്‍കുന്ന രാഷ്ട്രീയത്തില്‍ നിന്നും ഇടതുപക്ഷം മുക്തമാണോ? ജാതി രാഷ്ട്രീയം കൊടുമ്പിരികൊള്ളുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടും കേരളം ഭിന്നമല്ല. മതവും, ജാതിയും നോക്കിതന്നെയാണ് കേരളത്തില്‍ അവസരങ്ങളും ആനുകൂല്യങ്ങളും പങ്കുവെക്കപ്പെടുന്നത്. ഇടത് – വലത് മുന്നണി രാഷ്ട്രീയം അരനൂറ്റാണ്ടായി സൃഷ്ടിച്ച ജീര്‍ണ്ണമായ ഈ സാഹചര്യം തന്നെയാണ് കേരളത്തില്‍ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തിയത്. ഈ അന്തരീക്ഷത്തെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്ന ബി.ജെ.പി – സംഘപരിവാര്‍ മുന്നണിയിലേക്ക് പിന്നോക്ക ജാതികളും, പട്ടികജാതിക്കാരും തുടങ്ങി പല വിഭാഗങ്ങളും ഇതിനകം ഒഴുകി എത്തിയിട്ടുണ്ട്. കെ.പി.എം.എസും, എസ്.എന്‍.ഡി.പി.യും ആണ് ഈ ഒഴുക്കില്‍ ആദ്യം ചേര്‍ന്നത്. ആദിവാസി ഗോത്രമഹാസഭയോ ആദിവാസികളോ അല്ല. ജാനുവിന്റെ ബി.ജെ.പി.ബാന്ധവത്തെ ”സ്വത്വരാഷ്ട്രീയത്തിന്റെ” പരാജയമായി ചിത്രീകരിക്കുന്ന ഇടതുപക്ഷത്തിന് ഈ രാഷ്ട്രീയ ധ്രുവീകരണത്തെ അഭിമുഖീകരിക്കാന്‍ വ്യക്തമായ രാഷ്ട്രീയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യോഗയും, ധ്യാനവും അണികളെ പരിശീലിപ്പിക്കുകയും, ഹിന്ദുത്വ ചിഹ്നങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതിനപ്പുറം കേരള രാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും നവീകരിക്കാനുള്ള എന്ത് പരിപാടിയാണുള്ളത്? വര്‍ഗ്ഗ രാഷ്ട്രീയം എന്ന ഒറ്റമൂലി ഇതിന് പരിഹാരമാണോ? ആദിവാസിയും ദലിതരും ഇല്ലാത്ത ഏത് വര്‍ഗ്ഗത്തെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധീകരിക്കുന്നത്? വെള്ളാപ്പള്ളിയും ടി.വി.ബാബുവും ബി.ജെ.പി.യോടൊപ്പംപോയപ്പോള്‍ ഇല്ലാത്ത ആശങ്ക എന്തിനാണ് ജാനുവിനെ മുന്‍നിര്‍ത്തി സി.പി.എം. നേതൃത്വം പ്രകടിപ്പിക്കുന്നത്. ഇപ്പോള്‍ സി.പി.എം.നേതൃത്വത്തിന്റെ ടാര്‍ഗറ്റ് ജാനുവല്ല, പോരാട്ടം തുടരുന്ന ആദിവാസികളും ദളിതരുമാണെന്ന് വ്യക്തം.

ആദിവാസി – ദലിത് മുന്നേറ്റങ്ങളും ഹിന്ദുത്വവാദവും
ആദിവാസി – ദലിത് ജനവിഭാഗങ്ങളും ഹിന്ദുത്വവാദികളും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം വളര്‍ച്ച നേടിയത്. വൈദേശികമായ എല്ലാ ശക്തികള്‍ക്കെതിരെയും (ആര്യന്‍ – കൊളോണിയന്‍ ശക്തികള്‍) വിട്ടുവീഴ്ചയില്ലാതെ പൊരുതിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദിവാസികള്‍ സ്വയംഭരണം നിലനിര്‍ത്തി വന്നത്. ആയുധമെടുത്തുപോലും അവര്‍ പൊരുതി. ഇന്ത്യന്‍ ഫെഡറല്‍ രാഷ്ട്രീയത്തില്‍ ആദിവാസി ഇന്ന് നിര്‍ണ്ണായകശക്തിയാണ്. സംസ്ഥാന ഭരണസംവിധാനങ്ങളിലൂടെ അവര്‍ സ്വയം ഭരണാധികാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. കൊളോണിയന്‍ ശക്തികളുമായി നിരന്തരം സംവാദത്തിലേര്‍പ്പെട്ടും, ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ രാഷ്ട്രീയമായി പൊരുതിയുമാണ് ദലിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ ഡോ: അംബേദ്കര്‍ സ്ഥാപിച്ചെടുക്കുന്നത്. സാമുദായികമായി വേര്‍തിരിക്കപ്പെട്ടവര്‍, രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടണമെന്ന ഡോ: അംബേദ്കറുടെ ദര്‍ശനങ്ങളാണ് ഇതിന് വഴികാട്ടിയായി മാറിയത്. ദേശീയപ്രസ്ഥാനങ്ങളായ കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ സംഘപരിവാര്‍ ശക്തികളെ നേരിട്ടുകൊണ്ട് ആദിവാസി – ദലിത് ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കില്ല എന്നതാണ് സത്യം. ഈ ജനാധിപത്യ പൈതൃകത്തെ ”ദലിത് സ്വത്വവാദ” മായി തള്ളിക്കളഞ്ഞുകൂടാ. ഈ ജനാധിപത്യ പൈതൃകത്തിന്റെ പാതയില്‍ എത്തിച്ചേരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വയം പരിശോധനയ്ക്ക് വിധേയമാകേണ്ട കാലഘട്ടമാണിത്. ഇല്ലെങ്കില്‍ സ്വാതന്ത്ര്യസമരകാലത്തെ ചരിത്രം ആവര്‍ത്തിക്കപ്പെടും.
ജനാധിപത്യ ദര്‍ശനമില്ലാത്ത ജാതി രാഷ്ട്രീയം
നവ കൊളോണിയന്‍ കാലത്തെ ജാതി രാഷ്ട്രീയത്തിന് അംബേദ്കര്‍ ദര്‍ശനുവുമായി യാതൊരു ബന്ധവുമില്ല. ഹരിതവിപ്ലവവും, നവകൊളോണിയലിസവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വര്‍ഗ്ഗങ്ങളെ കെട്ടഴിച്ചുവിട്ടിട്ടുണ്ട്. മേധാവിത്വത്തിന് വേണ്ടി സാമുദായിക മേലങ്കിയിലൂടെയാണ് ഈ രാഷ്ട്രീയ ശക്തികള്‍ രംഗത്ത് വരുന്നത്. യു.പി.യിലും ബീഹാറിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. പ്രബലരായ പ്രാദേശിക രാഷ്ട്രീയ ശക്തികളുടെ ഗണത്തിലേക്ക് സി.പി.എം. ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും നവകൊളോണിയലിസത്തില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഗ്ഗപരമായ മേലങ്കിയുണ്ടെങ്കിലും പ്രത്യേക ജാതികളുടെ താല്പര്യം അത് സംരക്ഷിക്കുന്നുമുണ്ട്. ബംഗാളിലും കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്ന സി.പി.എം, കേരളത്തില്‍ ബി.ജെ.പി.യെ നേരിടുന്ന പ്രബലരായ ഹിന്ദുപാര്‍ട്ടിയായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നത് കാണാതിരിക്കരുത്. അറിഞ്ഞോ, അറിയാതെയോ ജനാധിപത്യമില്ലാത്ത ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളായി സി.പി.എം.ഉള്‍പ്പെടെ പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദിശയിലുള്ള ”സ്വത്വവാദ” രാഷ്ട്രീയത്തിന് അംബേദ്കറിസവുമായി യാതൊരുബന്ധവുമില്ല. അംബേദ്കര്‍ ദര്‍ശനം അതിനുമപ്പുറമാണ്. ഇന്ത്യയിലെ ദലിത് – ആദിവാസികളല്ല, ജാതി – സ്വത്വവാദികളായി മാറിക്കൊണ്ടിരിക്കുന്നത്. സി.പി.എം. ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളാണ്. അതുകൊണ്ടാണ് എ.കെ.എസ്/പി.കെ.എസ് എന്നീ സംഘടനകള്‍ ഉണ്ടാക്കുന്നത്.
അംബേദ്കര്‍ ദര്‍ശനത്തിന്റെ നവസാധ്യതകള്‍ :
സംഘപരിവാര്‍ ദേശീയതലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല എന്നത് ശരിയാണ്. കോര്‍പറേറ്റ് രാജിനുവേണ്ടി അത് വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുന്നു. സ്വതന്ത്രചിന്തയെ അത് തുടച്ചുനീക്കുന്നു. കാമ്പസുകള്‍ അത് ലക്ഷ്യം വെക്കുന്നു. ഒരു ഫെഡറല്‍ ജനാധിപത്യദര്‍ശനമാണ് അംബേദ്കര്‍ മുന്നോട്ടു വെച്ചത്. ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ കാണുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അംബേദ്കര്‍ ദര്‍ശനത്തിന്റെ നവസാധ്യതകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ രാഷ്ട്ര ശരീരത്തിലെ സ്വത്വത്തിന്റെ മാനങ്ങള്‍ വിപുലമാണ്. ഭാഷ, ദേശീയത, ജാതി, ഗോത്ര, വര്‍ഗ്ഗ, ലിംഗ വൈജാത്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രത്തിന്റെ സവിശേഷതയാണ്. ഒന്നിന്റെയും മേധാവിത്വം ഉപഭൂഖണ്ഡത്തില്‍ സാധ്യമല്ല. ഒന്ന് മറ്റൊന്നിനെതിരെ പ്രതിസ്ഥാപിക്കേണ്ടതുമില്ല. അതുകൊണ്ടാണ്, ഡോ: അംബേദ്കര്‍ ദലിതരുടെയും, തൊഴിലാളികളുടെയും, സ്ത്രീകളുടെയും പാര്‍ശ്വവല്‍കൃതരായ എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ച് ഉല്‍ഘോഷിച്ചത്. മഹാത്മാ അയ്യങ്കാളിക്കും ജോതിബാഫൂലേക്കും ഈ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യത്തിന്റെ ഒരു രാഷ്ട്രീയമാണ് ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ അന്വേഷിക്കുന്നത്. ”സ്വത്വവാദത്തില്‍ അധിഷ്ഠിതമായ ഒരു ആദിവാസി – ദലിത് – തൊഴിലാളി ഐക്യം ഉണ്ടാവില്ല” എന്ന ശ്രീ.എം.എ.ബേബിയുടെ അന്ധവിശ്വാസം പുതിയകാലം തള്ളിക്കളയും. ജാനുവിനെപ്പോലുള്ളവര്‍ക്കും ഇതിലേക്ക് തിരിച്ചുവരേണ്ടിവരും. കാരണം, ആദിവാസി – ദലിത് വിഭാഗങ്ങളുടെയും പാര്‍ശ്വവല്‍കൃതരുടെയും പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യപരമായ പരിഹാരം മാത്രമാണ് സാധ്യമാകുക. സ്വത്വപരമായി വേര്‍തിരിക്കപ്പെട്ടവര്‍ക്ക് അവരുടെ അഭിവാഞ്ജകള്‍ പ്രകടിപ്പിക്കാനുള്ള ഇടം ഒരു ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കപ്പെടേണ്ടതാണ്. കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിലോ, സംഘപരിവാര്‍ സംവിധാനത്തിലോ അത് സാധ്യമാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply