ഇവിടെ നാം നമിക്കുക ദുഃഖപൂര്‍വം

 കെ.സി.സെബാസ്റ്റിന്‍ അമൃതസറിലെ തിരക്കേറിയ തെരുവിൽ നിന്നും ജാലിയൻവാലാബാഗിലെ ഇടുങ്ങിയ കവാടത്തിലൂടെ കടന്നുവരുന്ന ഏതു സന്ദർശകന്റെയും ദൃഷ്ടി ആദ്യം പതിയുക ആ കൂറ്റൻ സ്മാരകത്തിലായിരിക്കും.നിരപരാധികളായ രണ്ടായിരത്തോളം മനുഷ്യരുടെ ചോരവീണു കുതിർന്ന പൂന്തോട്ടത്തിന്റെ ഒരറ്റത്തായി നെഞ്ചു വിടർത്തിനിൽക്കുന്ന രക്തസാക്ഷികളുടെ ആ സ്മാരകത്തിനു മുന്നിൽ അവൻ മനസുകൊണ്ടെങ്കിലും നമിച്ചിരിക്കും. വാർധക്യത്തിന്റെ വിരസതയും യുവത്വത്തിന്റെ അസ്വസ്ഥതകളും കൗമാരത്തിന്റെ പൈങ്കിളി പ്രേമങ്ങളും ആറര ഏക്കർ തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഇവരിൽ നിന്നെല്ലാം അന്യനെപോലെ നിൽക്കുന്ന സ്മാരകം ചോദിച്ചു; “നീണ്ട നൂറു വർഷങ്ങളായി മഴയായി […]

IMG_20190409_202443 കെ.സി.സെബാസ്റ്റിന്‍

അമൃതസറിലെ തിരക്കേറിയ തെരുവിൽ നിന്നും ജാലിയൻവാലാബാഗിലെ ഇടുങ്ങിയ കവാടത്തിലൂടെ കടന്നുവരുന്ന ഏതു സന്ദർശകന്റെയും ദൃഷ്ടി ആദ്യം പതിയുക ആ കൂറ്റൻ സ്മാരകത്തിലായിരിക്കും.നിരപരാധികളായ രണ്ടായിരത്തോളം മനുഷ്യരുടെ ചോരവീണു കുതിർന്ന പൂന്തോട്ടത്തിന്റെ ഒരറ്റത്തായി നെഞ്ചു വിടർത്തിനിൽക്കുന്ന രക്തസാക്ഷികളുടെ ആ സ്മാരകത്തിനു മുന്നിൽ അവൻ മനസുകൊണ്ടെങ്കിലും നമിച്ചിരിക്കും.

വാർധക്യത്തിന്റെ വിരസതയും യുവത്വത്തിന്റെ അസ്വസ്ഥതകളും കൗമാരത്തിന്റെ പൈങ്കിളി പ്രേമങ്ങളും ആറര ഏക്കർ തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഇവരിൽ നിന്നെല്ലാം അന്യനെപോലെ നിൽക്കുന്ന സ്മാരകം ചോദിച്ചു; “നീണ്ട നൂറു വർഷങ്ങളായി മഴയായി മഞ്ഞായി വെയിലായി ഞങ്ങളീ തോട്ടത്തിൽ പാർക്കുന്നു.നിങ്ങൾ ഞങ്ങളെ മറന്നോ?! ഒരു നൂറ്റാണ്ടായതു കൊണ്ട് നിങ്ങൾ എന്നെ ഓർമ്മിച്ചേക്കും.ഇതെല്ലാം നാട്ടുനടപ്പായ ഒരാഘോഷത്തിന്റെ ഭാഗമാണല്ലോ.പക്ഷെ സ്വേച്ഛാധിപത്യന്റെ പൈശാചികമായ കൂട്ടക്കുരുതിയിൽ  ഞങ്ങൾ പിടഞ്ഞു വീണു മരിച്ചത് എന്തുകൊണ്ടെന്നുള്ള സത്യം ഈ ആഘോഷങ്ങളിൽ മുങ്ങിപോകരുത്.കാരണം ഇപ്പോഴും നിങ്ങൾക്കു ചുറ്റും സ്വേച്ഛാധിപത്യത്തിന്റെ കറുത്ത ശക്തികൾ സ്വാതന്ത്ര്യത്തിനു ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്നുവെന്നു മറക്കാതിരിക്കുക”.

ഇതു ജാലിയാൻവാലാബാഗ്.നാമമെന്നതിലുപരി പ്രതീകമായി നമ്മിൽ ജീവിക്കുന്ന ജാലിയാൻവാലാബാഗ്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോരയിൽ കുതിർന്ന കറുത്ത അദ്ധ്യായം. മാമ്പഴം പൊഴിയും പോലെ ജനങ്ങൾ വീണു മരിച്ച ആഴമുള്ള കിണറും വെടിയുണ്ടകളേറ്റ വടുക്കളുമായി വിറങ്ങലിച്ചു നിൽക്കുന്ന ഭിത്തികളും ജാലിയൻവാലാബാഗിന്റെ ശരീരം മാത്രമാണ്. അനീതിയുടെ മുമ്പിൽ ശിരസ്സുനമിക്കുന്നതിനേക്കാൾ അഭികാമ്യം മരണമാണെന്നു തിരിച്ചറിഞ്ഞ ധീരവ്യക്തികളാണ് ജാലിയൻവാലാബാഗിന്റെ ആത്മാവ്.

IMG_20190409_202315യഥാർത്ഥത്തിൽ ജാലിയൻവാലാബാഗ് എന്തായിരുന്നു?ഒരിക്കൽ ഇവിടം ചതുരാകൃതിയിലുള്ള നിമ്നോന്നതമായ ചുറ്റുമതിലുകളോടു കൂടിയ ഭൂമിയായിരുന്നു.ലണ്ടൻ ടൈംസിന്റെ പത്രാധിപർ വാലന്റീൻ കരോളിന്റെ വാക്കുകൾ:”ഇത് ഏതോ കാലത്തു ഒരു തോട്ടമായിരുന്നു.പക്ഷേ ആധുനിക കാലത്ത്‌ ഇതു തരിശായി കിടന്നിരുന്നു.(വീണ്ടും ഉർവ്വരമാകാൻ നൂറുകണക്കിന് മനുഷ്യരുടെ രക്തം വേണ്ടിവന്നു)ആഘോഷങ്ങളും ഉത്സവങ്ങളും നടത്താനുള്ള സ്ഥലമായാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.ഇതിനു ട്രാഫൽ സ്‌ക്വയറിനോടു സാദൃശ്യമുണ്ട്.ഈ ബാഗിലേക്കു ഇടുങ്ങിയ ഗലിയിലൂടെ മാത്രമേ പോകാൻ കഴിയൂ.ഈ തരിശുഭൂമിയിൽ ആകെ ഉണ്ടായിരുന്നത് മൂന്നു വൃക്ഷങ്ങളും ഒരു ജീർണ്ണിച്ച ശവകുടീരവും കിണറും മാത്രം.ഈ കിണറാണ് യാദൃശ്ചികമായി മരണക്കിണറായി മാറിയത്.

ഇതിലേക്കുള്ള പ്രധാനവഴിയായ ഗലി കൂടാതെ ഗമനാഗമനത്തിനു മറ്റൊരു മാർഗവുമില്ല.വളരെപ്രയാസപ്പെട്ടു പോകാവുന്ന മൂന്നു നാലു വഴികൾ ഉണ്ടായിരുന്നു എന്നു വേണമെങ്കിൽ പറയാമെന്നുമാത്രം.പ്രധാന കവാടത്തിനടുത്തുള്ള വഴി നിമ്നോന്നതമാകയാൽ ഈ സ്ഥലത്തുനിന്നാൽ മുഴുവൻ തോട്ടവും കാണാൻ കഴിയും.

1919 ഏപ്രിൽ 13, ബ്രിട്ടീഷ് ഭരണം പാസ്സാക്കിയ റൗലറ്റ് നിയമത്തിനെതിരെ ഏതാണ്ട് ഇരുപതിനായിരത്തോളം സ്വാതന്ത്ര്യപ്രേമികൾ ഇവിടെ തടിച്ചുകൂടി.ഭാരതീയരുടെ ആത്മാഭിമാനം നിലനിർത്തുക എന്ന ആഗ്രഹം മാത്രമായിരുന്നു അവരെ ഭരിച്ചിരുന്നത്.അവരിൽ ധാരാളം കുട്ടികളും ഉൾപ്പെട്ടിരുന്നു.അമ്മമാരുടെ മടിയിലിരുന്നു പാലുകുടിക്കുന്ന കുട്ടികൾ പോലും. ഇവരുടെ പക്കൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജാലിയൻവാലാബാഗിൽ ഈ പൊതുയോഗം പെട്ടെന്നു സംഘടിപ്പിച്ചതായിരുന്നു.ഈ സമ്മേളനത്തെക്കുറിച്ചു കുറച്ച് ആളുകൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.സമ്മേളനത്തിന്റെ സംഘാടകർ ആരാണെന്നും ആരെല്ലാമാണ് പ്രസംഗിക്കുകയെന്നും അറിയാവുന്നവർ വിരളിലെണ്ണാവുന്നവർ മാത്രം.സമരം അവസാനിച്ചിട്ടില്ല എന്നു പഞ്ചാബ് ലഫ്റ്റനെന്റ് ഗവർണർ മൈക്കൽ ഒ’ഡ്വയറെ അറിയിക്കുകയായിരുന്നു ഈ ഒന്നിച്ചു കൂടലിന്റെ ലക്ഷ്യം.

1280px-Jallianwala_Bagh,_Amritsar_01ജനറൽ റെജിനാൾഡ് ഡയർ ഒന്നുരണ്ടു ദിവസങ്ങൾക്കു മുന്നേ തന്നെ തന്റെ പ്രധാന ആഫീസ് രാംബാഗിൽ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.ഏപ്രിൽ 13 ന് രാവിലെ അയാൾ സൈന്യസമേതം പട്ടണത്തിൽ പ്രവേശിക്കുകയും പട്ടണത്തിനുള്ളിലോ പുറത്തോ യാതൊരു വിധത്തിലുള്ള സമ്മേളനങ്ങൾക്കും അനുവാദം ഉണ്ടാകുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.ഇതോടൊപ്പം നിരോധനാഞ്ജയും ഉണ്ടായിരുന്നു.പഞ്ചാബിയിലും ഉറുദുവിലും ഈ മുന്നറിയിപ്പ് നൽകി.തിരക്കുള്ള പ്രദേശങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു.വളരെ കുറച്ച്‌ ആളുകൾ അറിഞ്ഞാൽ മതിയെന്ന് അധികൃതരും കരുതിക്കാണും.

അന്നു ഞായറാഴ്ച്ചയും’വൈശാഖി’ദിവസവുമായിരുന്നു.പഞ്ചാബിലെ കാർഷികോത്സവമാണ് ‘വൈശാഖി’.ദീർഘകാലത്തെ അദ്ധ്വാനത്തിന്റെ പരിസമാപ്‌തി എന്ന നിലയിൽ ഈ ഉത്സവത്തിനു നല്ല പ്രാധാന്യമുണ്ട്.ഒപ്പം ‘ഖൽസ’ സ്ഥാപിക്കപ്പെട്ട ദിവസം കൂടിയായതിനാൽ സിക്കുകാരെ സംബന്ധിച്ചിടത്തോളം വൈശാഖി പുണ്യദിനമാണ്.അതുകൊണ്ടു തന്നെ സ്വാഭാവികമായും സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പവിത്ര നഗരം ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എത്തിയ ആളുകളെ കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു.അവരിൽ പലരും സുവർണ ക്ഷേത്രത്തിലെ പരിശുദ്ധ തടാകത്തിൽ സ്നാനത്തിനു എത്തിയതായിരുന്നു.

ബയണറ്റുള്ള തോക്കുകളും മറ്റ്‌ ആയുധങ്ങളും ധരിച്ച അമ്പതു സൈനികരോടൊപ്പം വൈകീട്ട് നാലിനു ജനറൽ ഡയർ പട്ടണത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു.ഒപ്പം രണ്ടു പട്ടാളവണ്ടിയും. ഇവ മന്ദഗതിയിലാണ് നീങ്ങിക്കൊണ്ടിരുന്നത്.എന്തുകൊണ്ട് താങ്കൾ വേഗത്തിൽ നീങ്ങുന്നില്ല എന്നു ചോദിച്ചപ്പോൾ ഡയർ മറുപടി പറഞ്ഞു.’ചൂട്’ വളരെ കൂടുതലാണ്.അവർ അഞ്ചു മണിക്കു ബാഗിൽ എത്തിച്ചേർന്നു.നാലു വശവും മതിലുകളാൽ ചുറ്റപ്പെട്ട തോട്ടത്തിനുള്ളിൽ വലിയ ജനത്തിരക്കായിരുന്നു.സ്റ്റേജിൽ കുറച്ചു നേതാക്കൾ. സൈന്യം എത്തുന്നതിനു മുമ്പ്‌ ഒരു വിമാനം തോട്ടത്തിനു മുകളിൽ വട്ടമിട്ടു പറന്നു.ജനറൽ ഡയർ തോട്ടത്തിൽ  എത്തി നിർണായക സ്ഥാനത്തു നിലയുറപ്പിച്ചു.തോട്ടത്തിന്റെ വടക്കു ഭാഗത്തുള്ള ഉയർന്ന സ്ഥലത്തും ഇടതും വലതുമായി 25 വീതം സൈനികരെ നിയോഗിച്ചു.പിൽക്കാലത്തു ഇതേപ്പറ്റി നടന്ന അന്വേഷണത്തിനിടയിൽ ലോഡ്ഹണ്ടർ ഡയറിനോടു ചോദിക്കുകയുണ്ടായി.”നിങ്ങൾ തോട്ടത്തിലെത്തിയതോടെ എന്തു ചെയ്തു?” ഡയർ:”ഞാൻ ഉടനെ തന്നെ വെടിവെച്ചു”.”പെട്ടെന്ന്?” “അതെ,ഞാൻ ഇതേപ്പറ്റി മുന്നേ തന്നെ  ചിന്തിച്ചിരുന്നു. എന്റെ കർത്തവ്യമെന്ത് എന്ന കാര്യത്തിലൊരു  തീരുമാനം എടുക്കുന്നതിലേക്കായ് എനിക്കു 30 സെക്കന്റ് മാത്രമേ വേണ്ടി വന്നുള്ളൂ”.

Jallianwala-Bagh-12“ജനങ്ങൾ പിരിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് കൊടുക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിരുന്നോ?”.

“ഇല്ല.എന്റെ നിർദ്ദേശം ലംഘിക്കപ്പെട്ടു എന്നു മാത്രമാണ് ആ സമയത്ത് എനിക്ക് തോന്നിയത്.ജനങ്ങൾ പട്ടാളനിയമങ്ങൾ ലംഘിച്ചിരിക്കുന്നു എന്നും വെടിവെക്കുക മാത്രമാണ് എന്റെ കർത്തവ്യമെന്നും തോന്നി”.

“പട്ടാള നിയമങ്ങൾ പ്രഖ്യാപിക്കാതിരുന്ന സ്ഥിതിക്ക് ഇത്രയും വലിയൊരു നടപടിക്കുമുമ്പ്,പട്ടണത്തിൽ നിയമ വ്യവസ്ഥ നിലനിർത്താൻ ഉത്തരവാദപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറോട് ഉപദേശം തേടേണ്ടത് ആവശ്യമായിരുന്നില്ലേ?”

“ആ സമയത്ത് ഉപദേശം തേടാനായി ഏതെങ്കിലും ഡെപ്യൂട്ടി കമ്മീഷണർ അവിടെയുണ്ടായിരുന്നില്ല.ഞാൻ ഇക്കാര്യത്തിൽ മറ്റാരോടെങ്കിലും ഉപദേശം തേടുകയെന്നതു ബുദ്ധിയല്ലെന്നു കരുതി”.

“ജനങ്ങളെ ഓടിക്കലായിരുന്നോ നിങ്ങളുടെ വെടി വെയ്‌പിന്റെ ഉദ്ദേശം?”.”അല്ല സർ,എല്ലാവരും അവിടംവിട്ടു പോകുന്നതുവരെ വെടിവെയ്ക്കാനായിരുന്നു എന്റെ ആഗ്രഹം”.

“അപ്പോൾ ജനങ്ങൾ അവിടംവിട്ടു പോകാൻ തുടങ്ങിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് വെടിവെയ്പ് നിർത്തിയില്ല?”.

“അവിടെനിന്നു ജനങ്ങൾ പോകുന്നതുവരെ വെടിവെയ്ക്കുക എന്നുള്ളത് എന്റെ കർത്തവ്യമായി കരുതി.വെറുതെ കുറച്ചു വെടി വെച്ചിരുന്നെങ്കിൽ എന്റെ വെടിവെയ്പ് തികച്ചും തെറ്റാകുമായിരുന്നു”.

ഏതാണ്ട് 10 മിനിറ്റു വെടിവെയ്പ് തുടർന്നു,വെടിയുണ്ടകൾ തീരുന്നതുവരെ എന്നാണു ജനറൽ ഡയർ പറഞ്ഞത്.”ബാഗിലേക്കു പോകുന്നവഴി കുറച്ചുകൂടി വിസൃതമായിരുന്നെങ്കിൽ കവചിത വാഹനങ്ങൾ അകത്തേക്കു കടത്തി ഇടവിട്ടിടവിട്ടു ആ വമ്പിച്ച ജനക്കൂട്ടത്തിലേക്കു വെടിയുണ്ട പായിക്കാനുള്ള ആജ്ഞ ഞാൻ കൊടുക്കുമായിരുന്നു”.

ലാലഗിരിധർ ലാൽ,തന്റെ വീട്ടിലിരുന്നു മരണത്തിന്റെ തോട്ടത്തിൽ വെടിയുണ്ട വർഷിക്കുന്ന കാഴ്ച്ച കണ്ടു.അദ്ദേഹം പറഞ്ഞു:”നൂറുകണക്കിന് മനുഷ്യർ മരിച്ചു വീഴുന്നതു ഞാൻ കണ്ടു.പെട്ടെന്ന് വെടിയുണ്ടകൾ പായിക്കാൻ കെല്പുള്ള തോക്കുകൾ ഉപയോഗിക്കപ്പെട്ടു.പരിഭ്രാന്തരായ ആൾക്കൂട്ടം പുറത്തേക്കു ഓടിക്കൊണ്ടിരുന്ന ഭാഗത്തേക്കു നിറയൊഴിക്കാനാണ് നിർദ്ദേശിച്ചതെന്ന വസ്തുത എത്രയും വേദനാജനകമായി.പുറത്തേക്കു കടക്കുവാൻ കേവലം നാലോ അഞ്ചോ ചെറുവഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ വഴിയിലൂടെ ഓടിയ ജനങ്ങളുടെ നേർക്കാണു വെടിയുണ്ടകൾ തുരുതുരാ വർഷിക്കപ്പെട്ടത്,സ്റ്റേജിനടുത്തിരുന്ന ആൾക്കൂട്ടത്തിലേക്കും വെടിവെച്ചു.വെടിയുണ്ട ഏൽക്കാത്ത ഒരിടവും ആ തോട്ടത്തിൽ അവശേഷിച്ചിരുന്നില്ല.നിരവധി ആളുകൾ തിരക്കിൽ ചവിട്ടി മെതിക്കപ്പെട്ടു. അവരുടെ ശരീരത്തിൽനിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു.മൈതാനത്തു കിടന്നവരിൽപോലും വെടിയുണ്ടകൾ വർഷിക്കപ്പെട്ടു”.

Udham-Singh-500x633സർ വാലന്റിൻ കരോൾ ഈ കാഴ്ച ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്: “സ്വന്തം കണ്ണുകൊണ്ട് ഈ കാഴ്ചകൾ കാണാൻ കഴിയാത്ത ഒരാൾക്ക്പോലും ജാലിയൻവാലാബാഗിലെ നരഹത്യയുടെ ഭീകരതയെപ്പറ്റി ഊഹിക്കുവാൻ കഴിയില്ല.ജനറൽ ഡയർ തന്റെ സൈനികരോടൊപ്പം തോട്ടത്തിലേക്കു കടന്ന ഇടുങ്ങിയ വഴിയിലൂടെ ഞാനും ആ തോട്ടത്തിലേക്കു പോയി.അയാൾ നിന്നിരുന്ന അതേ സ്ഥാനത്തു തന്നെ ഞാനും നിലയുറപ്പിച്ചു.യാതൊരു മുന്നറിയിപ്പും കൂടാതെ 100 വാര അകലെനിന്നു വമ്പിച്ച ആൾക്കൂട്ടത്തിലേക്ക് വെടിവച്ച അതെ സ്ഥലത്ത്,സ്റ്റേജിന്റെ സമീപത്തായി അസാമാന്യ ജനത്തിരക്കായിരുന്നു.അവർ തങ്ങളുടെ നേതാക്കളുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.ആ ജനക്കൂട്ടം നിരായുധരായിരുന്നു. ആത്മരക്ഷയ്ക്കുള്ള ഒരു ഉപകരണവും അവരുടെ പക്കൽ ഇല്ലായിരുന്നു.ജനങ്ങൾക്കിടയിൽ പെട്ടന്നു പരിഭ്രമവും ഭീതിയും പരന്നു. വെടിപൊട്ടുന്നതിന്റെ ഒച്ചയും സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയും പുരുഷാരത്തിന്റെ ബഹളവും മരണത്തിന്റെ ആർത്താനാദങ്ങളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി.പത്തുമിനിറ്റോളം വെടി തുടർന്നു.ജനങ്ങൾ ഊടുവഴികളിലൂടെ പുറത്തുപോകുന്നതിനു വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.കുറച്ചുപേർ വെടിയുണ്ടകളിൽ നിന്നു രക്ഷപ്പെടാൻ തറയിൽ കിടന്നു.പത്തുമിനിറ്റിനകം അയാൾ എല്ലാ വെടിമരുന്നും തീർത്തുകളഞ്ഞതോടെ  വന്നവഴിയേതന്നെ സൈനികരോടൊപ്പം മടങ്ങി”.

ഒരു പക്ഷെ,ഹണ്ടർ കമ്മീഷൻ മുമ്പാകെ ഡയർ തന്റെ മൊഴിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയില്ലായിരുന്നെങ്കിൽ സിവിൽ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ചുമതലകൾ നിറവേറ്റാൻ കഴിയാതിരുന്നതുകൊണ്ടാണ് ആ വിപത്തിനെ നേരിടുന്നതിനു ഡയർക്ക് അനിയന്ത്രിതമായ നടപടിയിലേക്ക് തിരിയേണ്ടി വന്നതെന്ന് അയാൾക്കു വേണ്ടി ആരെങ്കിലും വാദിക്കുമായിരുന്നു.ഇടുങ്ങിയവഴി അല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ നരഹത്യ നടത്തുവാൻ സങ്കോചം കാണിക്കുമായിരുന്നില്ല ഡയർ .ഇടുങ്ങിയ വഴിയായതിനാൽ അയാൾക്കു യന്ത്രത്തോക്കുകൾ പുറത്തു ഉപേക്ഷിക്കേണ്ടിവന്നു.പഞ്ചാബ് മുഴുവൻ കലാപം പരത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് അയാൾ പറഞ്ഞിരുന്നു.മുറിവേറ്റവരും മരിച്ചുകൊണ്ടിരിക്കുന്നവരുമായ മനുഷ്യർ അവിടെത്തന്നെ ഉപേക്ഷിക്കപ്പെട്ടു. അവർക്കു സഹായം നൽകേണ്ടത് തന്റെ കടമയല്ലെന്നു നിഷ്ടൂരനായ ഡയർ പറഞ്ഞു.

“മുറിവേറ്റവർക്കു സ്വയം ആശുപത്രിയിലേയ്ക്കു പോകാൻ കഴിയുമായിരുന്നില്ലേ… കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ള സമയത്ത് രാത്രി എട്ടിനുശേഷം വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിനോ ചുറ്റികറങ്ങുന്നതിനോ അനുവാദമില്ലെന്ന് അവർക്ക്‌ അറിയാമായിരുന്നില്ലേ?”ഒ’ഡ്വയർ ഇതാണത്രെ ചോദിച്ചത്.നൂറുകണക്കിനു മുറിവേറ്റവർ വേദനകൊണ്ടു അവിടെ കിടന്നുപിടഞ്ഞു.കിണറ്റിലെ ശവങ്ങൾക്കിടയിൽ പരിക്കേറ്റവരുമുണ്ടായിരുന്നു.മൃതശരീരങ്ങൾ അടുത്തദിവസവും ഏപ്രിലിലെ ആ വേനലിൽ ചീഞ്ഞഴുകിക്കൊണ്ടിരുന്നു.ഇതു കഴുകന്മാരുടെയും കുറുനരികളുടെയും ദിവസമായിരുന്നു.

jjജാലിയൻവാലാബാഗിലെ കിരാതമായ കൂട്ടകൊലയ്‌ക്കെതിരെ ഇന്ത്യക്കാർ ഏകസ്വരത്തിൽ പ്രതിഷേധിച്ചു.ഈ സംഭവം ഇന്ത്യക്കാരിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഒടുങ്ങാത്ത വിരോധം ഉളവാക്കി.പല സ്ഥാപനങ്ങളും മരിച്ചവരുടെ എണ്ണം വ്യത്യസ്തമായിട്ടാണ് പറഞ്ഞത്.ജാലിയൻവാലാബാഗിലെ ശിലാഫലകത്തിൽ രണ്ടായിരം പേർ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

ജനറൽ റെജിനാൾഡ് ഡയറെ കുറ്റക്കാരൻ എന്നുകണ്ടു പിന്നീട് സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടു.പക്ഷാഘാതത്തെ തുടർന്ന് 1927 ജൂലൈ 23 ന് ഡയർ മരിച്ചു.

എല്ലാ ജനമർദ്ദകർക്കും അവരുടെ ജീവിതം ജീവിച്ചുതീർക്കേണ്ടി വന്നിട്ടില്ല.ഇവിടെയും അതുതന്നെ സംഭവിച്ചു.നാസിസം പിറവി എടുക്കുന്നതിനു മുമ്പേ ഇന്ത്യൻ മണ്ണിൽ നാസിസം നടപ്പാക്കിയ മൈക്കൽ ഒ’ഡ്വയറിന്റെ അന്ത്യം ഇന്ത്യയുടെ ധീരപുത്രനായ ഉദംസിംഗിന്റെ വെടിയേറ്റായിരുന്നു.അതും ഡ്വയറിന്റെ നാട്ടിൽ ലണ്ടനിൽവച്ച്.പക്ഷേ, ഉദംസിംഗിന് പ്രതിജ്ഞ നിറവേറ്റാൻ 1940 വരെ കാത്തുനിൽക്കേണ്ടിവന്നു.1919 ൽ നടന്ന ജാലിയൻവാലാബാഗിലെ ബ്രിട്ടീഷ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയായിരുന്നു ഉദംസിംഗ്.സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്നത്തെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന യുവാക്കളുടെ കൂട്ടത്തിൽ 20 കാരനായ അനാഥാലയത്തിൽ വളർന്ന ഉദംസിംഗും ഉണ്ടായിരുന്നു.നീണ്ട 21 വർഷങ്ങൾ തന്റെ മനസ്സിൽ കനലായി കൊണ്ടുനടന്ന പ്രതികാരത്തിനു വിരാമമിട്ടത് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ സ്വന്തം കൈത്തോക്കുകൊണ്ടു മൈക്കൽ ഒ’ഡ്വയറിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു കൊണ്ടാണ്.ഇതേക്കുറിച്ചു ‘ഗദ്ദർ’ എന്ന വിപ്ലവ പാർട്ടി പ്രവർത്തകൻ കൂടിയായ ഉദംസിംഗ് പറഞ്ഞത്,”ഞാൻ അത് ചെയ്തു.അയാളോട് എനിക്ക് പകയുണ്ടായിരുന്നു.അയാൾ അതർഹിക്കുന്നു.ഡ്വയർ ആണ് യഥാർത്ഥ കുറ്റവാളി.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ പട്ടിണികൊണ്ടു ജനങ്ങൾ മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അതിനെതിരെ ഞാൻ പ്രതിഷേധിച്ചിട്ടുണ്ട്.അതെന്റെ കടമയായിരുന്നു.അയാളെന്റെ ജനങ്ങളുടെ ആത്മാവിനെ കശക്കുവാൻ ആഗ്രഹിച്ചു.അതുകൊണ്ട് ഞാൻ ഡ്വയറെ ഇല്ലാതാക്കി.21 വർഷമായി ഞാൻ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ആ കൃത്യം നിർവ്വഹിച്ചതിൽ ഞാൻ സന്തോഷവാനാണ്.ഞാൻ മരണത്തെ ഭയപ്പെടുന്നില്ല”.

ബ്രിട്ടീഷ് ഭരണകൂടം ഉദംസിംഗിനെ തൂക്കിലേറ്റുമ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞത്,”എന്റെ മാതൃഭൂമിക്കു വേണ്ടി മരിക്കുന്നതിനേക്കാൾ എന്തു മഹത്തായ ബഹുമതിയാണ് എനിക്കു നൽകാൻ കഴിയുക?”എന്നാണ്.കപട ദേശീയവാദികളായ ഹൈന്ദവ വർഗ്ഗീയവാദികൾക്ക്‌ ഒരിക്കലും പകരം വെയ്ക്കാനാകാത്ത ദേശീയ മതേതരവാദിയായ സ്വാതന്ത്ര്യസമര പോരാളിയാണ് ഉദംസിംഗ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply