ഇനി പ്രതീക്ഷ സ്വതന്ത്രകൂട്ടായ്മകളില്‍

എന്‍ എസ് മാധവന്‍ ചരിത്രകാരനായ ഡി ഡി കൊസാംബി സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ചുരുക്കം ചില വാക്കുകളിലാണ്. മിച്ചം വരുന്ന ചോറാണ് സംസ്‌കാരം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.  ഒരു സമൂഹത്തിന് അതിന്റെ ജോലിയും വിശപ്പടക്കലും എല്ലാ കഴിച്ച് കുറച്ച് ചോറ് മിച്ചം വരുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നാടകമായിട്ടോ സിനിമയായിട്ടോ കഥയായിട്ടോ കവിതയായിട്ടോ താജ്മഹലായിട്ടോ പിരമിഡായിട്ടോ മാറ്റാം. ഈ മിച്ചം വരുന്ന ചോറിനൊപ്പം തന്നെ നാം കാണേണ്ട കാര്യം, മാര്‍ക്‌സ് പറഞ്ഞതുപോലെ മനസ്സിന്റെ ആഗ്രഹങ്ങളെയാണ്. നമ്മുടെ അജണ്ട എന്നു പറയുന്നത് […]

N.S. Madhavanഎന്‍ എസ് മാധവന്‍

ചരിത്രകാരനായ ഡി ഡി കൊസാംബി സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ചുരുക്കം ചില വാക്കുകളിലാണ്. മിച്ചം വരുന്ന ചോറാണ് സംസ്‌കാരം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.  ഒരു സമൂഹത്തിന് അതിന്റെ ജോലിയും വിശപ്പടക്കലും എല്ലാ കഴിച്ച് കുറച്ച് ചോറ് മിച്ചം വരുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നാടകമായിട്ടോ സിനിമയായിട്ടോ കഥയായിട്ടോ കവിതയായിട്ടോ താജ്മഹലായിട്ടോ പിരമിഡായിട്ടോ മാറ്റാം. ഈ മിച്ചം വരുന്ന ചോറിനൊപ്പം തന്നെ നാം കാണേണ്ട കാര്യം, മാര്‍ക്‌സ് പറഞ്ഞതുപോലെ മനസ്സിന്റെ ആഗ്രഹങ്ങളെയാണ്. നമ്മുടെ അജണ്ട എന്നു പറയുന്നത് നമ്മുടെ ഉള്ളിലെ  ആഗ്രഹങ്ങള്‍ എന്തായിരുന്നാലും അത് നേടാനാകും എന്നതാണ്. അതിനുള്ള ഏത് മാര്‍ഗവും പ്രയാസമായിട്ടായാലും നേടിയെടുക്കനാണ് ശ്രമിക്കുക. 19-ാം നൂറ്റാണ്ടില്‍ ചില വിപ്ലവങ്ങള്‍ നടന്നു. 24 മണിക്കൂര്‍ ഉള്ള ഒരു ദിവസത്തില്‍ എട്ട് മണിക്കൂര്‍ ജോലി എന്ന സങ്കല്പ്പം 19-ാം നൂറ്റാണ്ടിലാണ് ഉണ്ടായത്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ നിദ്ര, എട്ട് മണിക്കൂര്‍ വിശ്രമം. ഈ എട്ട് മണിക്കൂര്‍ വിശ്രമത്തിലാണ് നേരത്തെ പറഞ്ഞ മിച്ചം എന്ന ചോറ് സംസ്‌കാരമായി മാറുന്നത്. അനുനിമഷം സമൂഹത്തില്‍ വരുന്ന എല്ലാ മാറ്റങ്ങളും സംസ്‌കാരത്തിന്റെ നിര്‍മിതിയെ ബാധിക്കുന്നു. കാരണം സാങ്കേതിക സൗകര്യങ്ങള്‍കൊണ്ടും സാക്ഷരതയുടെ ഭാഗമായിട്ടും മിച്ചം വരുന്ന ചോറ് പലപ്പോഴും വര്‍ധിക്കുന്നു. സാങ്കേതികഗുണം കൊണ്ട് നമുക്ക് വിശ്രമത്തിനുള്ള സമയം കൂടുന്നു. ഇത് രണ്ടുംകൂടി ചേര്‍ത്തു വയ്ക്കുമ്പോള്‍ സംസ്‌കാരനിര്‍മിതി ഇന്നത്തെ കാലഘട്ടത്തില്‍  വമ്പിച്ച തോതില്‍ നടക്കുന്നു. അത് ഏത് രീതിയില്‍ നടക്കുന്നു എന്നോ അല്ലെങ്കില്‍ എങ്ങിനെയായി തീരുന്നുവെന്നോ എന്നതല്ല. ഉദാഹരണമായി നമുക്ക് വീടിന്റ ഒരു ഭാഗമായുള്ള അടുക്കളയില്‍  60 വര്‍ഷം മുമ്പ് വിറകാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിനാല്‍ ഏറെ കൂടുതല്‍ അധ്വാനം വേണ്ടിരുന്നു. അന്ന് വിശ്രമത്തിനുള്ള സമയം നന്നെ കുറവായിര്ന്നു. അതിനു ശേഷം 1950കളില്‍ മണ്ണെണ്ണയും മറ്റും കടന്നെത്തി., അതിന്റെ വരവോടെ സ്ത്രീകളുടെ  വിശ്രമസമയം വര്‍ധിച്ചു. പിന്നീട് പാചകവാതകമായപ്പോള്‍ വിശ്രമ സമയം വളെരയധികം വര്‍ദ്ധിച്ചു. അതിനാല്‍ ടിവി കാണാനും മറ്റുകാര്യങ്ങള്‍ക്കും സമയം ഏറെ ലഭിക്കുന്നു. പണ്ട് അടുക്കളയില്‍ ചെലവഴിച്ചുകൊണ്ടിരുന്ന സമയാണ് ഇന്ന് ടെലിവിഷന്‍ കാണാനും സിനിമ കാണാനും ഉപയോഗിക്കുന്നത്. ഇതിന് സമാന്തരമായിട്ടാണ് സംസ്‌കാരവും വളരുന്നത്. ഇതിന്റെ രാഷ്ട്രീയപരമായ വശം നോക്കിയാല്‍ ഈ സംസ്‌കാരത്തെ അവരവരുടേതായ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കേണ്ടതുമാണ്.
എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ സംഭവിക്കുന്നത് പരിശോധിക്കുക. പണ്ട് രണ്ട് തരത്തിലുള്ള മാധ്യമങ്ങളേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഒന്ന് അച്ചടി, മറ്റൊന്ന് റേഡിയോ.  ഇത്തരം മാധ്യമങ്ങളും ജനങ്ങളും തമ്മില്‍ ഏകപക്ഷീയമായ വിനിമയം മാത്രമാണ് ഉണ്ടായിരുന്നുത്. ഇന്‍ര്‍നെറ്റും സോഷ്യല്‍ മീഡിയയയും എല്ലാം കടന്നു വന്നതോടെ മാധ്യമങ്ങളും ജനങ്ങളുമായി ബന്ധത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു.  മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ ഇന്ന് ജനങ്ങള്‍ക്ക് കഴിയുന്നു. ഇന്‍ര്‍നെറ്റ്, സോഷ്യല്‍ മീഡിയ  എന്നിവയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവരുടേതായ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ക്കോ വെല്ലുവിളിയായിരിക്കുകയാണ്. കാരണം പണ്ട് നിശബ്ദമായിരുന്ന ഒരു സമൂഹം ഇന്ന് തിരിച്ചു ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ഈ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ രാാഷ്ട്രീയ പാര്‍ട്ടികള്‍, ബുദ്ധിജീവികള്‍ എല്ലാം പതുക്കെ നിശബ്ദതയിലേക്ക് പോകുകയാണ്. അതിന് ഉദാഹരണമായി ഒരുപാട് സമീപകാല സംഭവങ്ങളുണ്ട്. ഏറ്റവും അടുത്ത സംഭവം തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റേതാണ്. 2010ലാണ് പെരുമാള്‍ മുരുകന്‍ അര്‍ധനാരീശ്വരി എന്ന പുസ്തംക എഴുതിയത്. അന്ന് മുതല്‍ ഇന്നുവരെ ഇവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ചിന്ത രവി ഇതിനു മുമ്പ് മുരുകന്‍ പറയുന്ന ആചാരങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. യുക്തിവാദവും നിരീശ്വരവാദ പ്രസ്ഥാനങ്ങളും ഉദയം ചെയ്ത സ്ഥലമാണ് തമിഴ്‌നാട്ടില്‍ ഈറോഡിനു സമീപമുള്ള തിരുച്ചെങ്കോട്. ഇന്ന് ഒരു കാരണവുമില്ലാതെ ഇതൊരു പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യ#ാന്‍ തമിഴ്‌നാട്ടിലെ രണ്ട് പ്രബല ദ്രാവിഢ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. എതിര്‍പ്പ് രേഖപ്പെടുത്താന്‍  തമിഴ്‌നാട്ടില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന സിപിഐയും സിപിഎമ്മം തയ്യാറായി. സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീപാര്‍ട്ടികള്‍ അഭിപ്രായരൂപീകരണം നടത്താതെ നിശബ്ദമായിക്കൊണ്ടിരിക്കുകയാണ്.  അതിന് മുമ്പ് സദാചാര പോലീസ് രംഗത്ത് വന്നപ്പോള്‍ കേരളത്തിലെ പാര്‍ട്ടികളുടെ നിലപാടും നാം കണ്ടു.  എന്നാല്‍  സ്വതന്ത്രരായ ഒട്ടേറെപ്പേര്‍ രംഗത്തുവരുന്നുവെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സാംസ്‌കാരിക വശം.   സ്വതന്ത്ര കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളില്‍ നിലപാട് സ്വീകരിക്കാതെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ ധര്‍മസങ്കടത്തില്‍ കഴിയുകയാണ്. ചുംബനസമരങ്ങള്‍ക്ക് കാരണമായ സംഭവത്തിനെതിരായിട്ടായാലും പെരുമാള്‍ മുരുകന്റെ കാര്യത്തിലായാലും പ്രതിഷേധങ്ങള്‍ ഉളവാകുന്നത് സ്വതന്ത്രമായ വ്യക്തികളില്‍ നിന്നാണ്. ഇതാകട്ടെ ആഗോളപ്രതിഭാസവുമാണ്. സ്വതന്ത്രരായ വ്യക്തികളുടെ കൂട്ടായ്മയ്ക്ക് ഏറ്റവുംവിലയ ഉദാഹരണം കഴിഞ്ഞ വര്‍ഷത്തെ അറബ് വസന്തമാണ്. അതിന് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ ഒരു അടിസ്ഥാനവുമില്ല. ചിലര്‍ ആഹ്വാനം ചെയ്തതിനെ സ്വീകരിച്ച് ജനങ്ങള്‍ സംഘടിക്കുകയായിരുന്നു. ഇത് ഒരു നല്ലകാര്യമാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, സ്ഥാപനവത്കരിക്കപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദമായിക്കൊണ്ടിരിക്കുമ്പോല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇത്തരം സ്വതന്ത്രരായ വ്യക്തികളാണ്. എന്നാല്‍ ഇത്തരം പ്രസ്ഥാനങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിശബ്ദത അവയുടെ നിലനില്പ് അല്പ്പായുസ്സാക്കുന്നു.
ഇത്തരം രാഷ്ട്രീയ വ്യക്തികളുടെ ഒത്തുചേരലിന് ഏറ്റവും വലിയ ഉദാഹരണം 1897ലെ ഫ്രഞ്ച് വിപ്ലവമാണ്. പക്ഷെ സ്വതന്ത്രരായ വ്യക്തികള്‍ രംഗത്തു വരികയും അത് ഒരു കൂട്ടായ്മയായി രൂപം പ്രാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ  വളരെ ചുരുങ്ങിയ സമയം കൊണ്ട് ചത്തൊടുങ്ങുകയാണ്. അന്നാ ഹസാരെ ജന്തര്‍ മന്ദിറില്‍ നിരാഹാരം കിടന്നപ്പോള്‍. വലിയ ആവേശവും ആള്‍ക്കൂട്ടവും രാംലീല മൈതാനത്ത് തടിച്ചുകൂടി. എന്നാല്‍  അധികനാള്‍ അത് നീണ്ടു നിന്നില്ല. കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. അരവിന്ദ് കെജ്രിവാള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. അഴിമതി എന്ന് പ്രചാരണം ഒരു മൂലധനമായി കരുതി ഇന്ത്യ മുഴുവന്‍  പ്രചാരണം നടത്തിയ ബിജെപി അധികാരത്തില്‍ വന്നെങ്കിലും അഴമതി ഇന്നും തുടരുകയാണ്. നിര്‍ഭയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തിലും ഇതു നാം കണ്ടു. എന്നാലും പ്രതീക്ഷക്കു വകയുണ്ട്. 21-ാം നൂറ്റാണ്ടില്‍ സംഭവിക്കാവുന്ന രാഷ്ട്രീയമോ,  താത്വികമോ അല്ലെങ്കില്‍ പ്രായോഗികമോ ആയ മാറ്റം ലക്ഷക്കണക്കിന് സ്വതന്ത്രരായ വ്യക്തികളുടെ ഇഛയോ അഭിപ്രായമോ സ്വരൂപിച്ചുകൊണ്ടുള്ള ഒരു പദ്ധതി രൂപപ്പെടുമെന്നതു തന്നെയാണ്.
——————————————-

തൃശൂരില്‍ സദസ്സ് സാഹിത്യ വേദിയുടെ ചടങ്ങില്‍ മാറുന്ന സമൂഹം, മാറുന്ന സംസ്‌കാരം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്. തയ്യാറാക്കിയത് ജേക്കബ് ബെഞ്ചമിന്‍-

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply