ഇടതുപക്ഷം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി

അടുത്തകാലത്തൊന്നും നേരിടാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നത്. അതാകട്ടെ സാമുദായികമായി ബന്ധപ്പെട്ടതാണുതാനും. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തന്നെയാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി രണ്ടോ മൂന്നോ വാചകങ്ങളില്‍ വിശദീകരിക്കാവുന്നതേയുള്ളു. ന്യൂനപക്ഷവോട്ടുകള്‍ നേടിയെടുക്കുക എളുപ്പമല്ല എന്നവര്‍ക്ക് അരുവിക്കരയോടെ വീണ്ടും വീണ്ടും ബോധ്യപ്പെടുന്നു. ഭൂരിപക്ഷവോട്ടുകളിലാകട്ടെ ബിജെപി ശക്തമായ രീതിയില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആസന്നമായ തദ്ദേശസ്ഥാപന – നിയമസഭാതെരഞ്ഞെടുപ്പുകള്‍ […]

cpm

അടുത്തകാലത്തൊന്നും നേരിടാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നത്. അതാകട്ടെ സാമുദായികമായി ബന്ധപ്പെട്ടതാണുതാനും. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തന്നെയാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി രണ്ടോ മൂന്നോ വാചകങ്ങളില്‍ വിശദീകരിക്കാവുന്നതേയുള്ളു. ന്യൂനപക്ഷവോട്ടുകള്‍ നേടിയെടുക്കുക എളുപ്പമല്ല എന്നവര്‍ക്ക് അരുവിക്കരയോടെ വീണ്ടും വീണ്ടും ബോധ്യപ്പെടുന്നു. ഭൂരിപക്ഷവോട്ടുകളിലാകട്ടെ ബിജെപി ശക്തമായ രീതിയില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആസന്നമായ തദ്ദേശസ്ഥാപന – നിയമസഭാതെരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് പേടിസ്വപ്‌നമാകുന്നു. ഇതുതന്നെ ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞാല്‍ പ്രശ്‌നം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം അതിനുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഇരട്ടിയിലടുത്ത് വോട്ടുകള്‍ ബിജെപി നേടിയിരുന്നു. അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടു്പപില്‍ അത് നാലിരട്ടിയിലധികമായി. രാജഗോപാല്‍ മത്സരിച്ചിരുന്നില്ലെങ്കിലും അത് ഇരട്ടിയിലധികമാകുമായിരുന്നു. വിജയകുമാറല്ല മത്സരിച്ചിരുന്നതെങ്കില്‍ മൂന്നാമത്തെത്തുമായിരുന്നു എന്നും സിപിഎം വിലയിരുത്തുന്നു. ബിജെപി നേടുന്ന വോട്ടുകള്‍ യുഡിഎഫിനു ഗുണകരവും എല്‍ഡിഎഫിനു തിരിച്ചടിയുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഭരണവിരുദ്ധ വോട്ടുകള്‍ വിഘടിക്കുന്നതു മാത്രമല്ല പ്രശ്‌നം. മറിച്ച് സാമുദായിക രാഷ്ട്രീയം തന്നെയാണ്. എങ്ങനെ ശ്രമിച്ചാലും ന്യൂനപക്ഷവോട്ടുകള്‍ കാര്യമായി നേടാനാവില്ല എന്ന് ഇടതുപക്ഷം മനസ്സിലാക്കി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സും ലീഗും അപ്പുറത്തായിരിക്കുന്നതുമാത്രമല്ല പ്രശ്‌നം. ബാക്കിയുള്ള ന്യൂനപക്ഷവിഭാഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സ് അനുഭാവികളാണുതാനും. ലീഗിനേയോ കേരള കോണ്‍ഗ്രസ്സിനേയോ ഇടത്തോട്ട് കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. ലീഗിന്റെ കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ അഭിപ്രായ ഭിന്നതയുള്ളതയുണ്ട്. കേരള കോണ്‍ഗ്രസ്സിനെ കൊണ്ടുവരാനുള്ള നീക്കമാകട്ടെ ബാര്‍ വിഷയത്തോടെ തകര്‍ന്നു തരിപ്പണമായി. ഇനി രക്ഷ ഭൂരിപക്ഷവിഭാഗം മാത്രമാണ്. എന്നാല്‍ അവരില്‍ ഗണ്യമായ വിഭാഗം ബിജെപി അനുഭാവികളായി മാറുന്നു.
ഈ സാഹചര്യം കൃത്യമായി മനസ്സിലാക്കിയാണ് കാനം തന്റെ വിവാദ പ്രസ്താവന നടത്തിയത്. അത് ബോധപൂര്‍വ്വം തന്നെയായിരുന്നു. ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മതന്യൂനപക്ഷത്തിന്റെ മാത്രം സംരക്ഷകരാണോ എന്ന് ‘മറ്റുള്ളവര്‍ക്ക്’ സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റംപറയാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ സെന്‍സസില്‍ (2001) 56 ശതമാനമായിരുന്ന ഭൂരിപക്ഷമതം ഈ സെന്‍സസോടെ (2011) 48 ശതമാനം ആയിരിക്കുന്നു. അതിനാല്‍ ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുന്നുണ്ട് എന്ന തോന്നലോ യാഥാര്‍ഥ്യമോ അവസാനിപ്പിക്കണം.
ന്യൂനപക്ഷവും ഭൂരിപക്ഷമായാലോ തിരിച്ചായാലോ കമ്യൂണിസ്റ്റുകാര്‍ക്ക് എന്താണ് പ്രശ്‌നം എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ വോട്ടുബാങ്കിലധിഷ്ടിതമായ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ആ ചോദ്യം അന്യമാണ്. എന്നാല്‍ ഇത്തരം നിലപാടുകള്‍ സൃഷ്ടിക്കുന്ന അപകടമെന്തെന്ന് ഉടനെ വെളിവായി. ഇടതുപക്ഷത്തിന്റെ മൃദുഹിന്ദുത്വത്തെ നേരിടാന്‍ തീവ്രഹിന്ദുത്വവുമായി ബിജെപി രംഗത്തെത്തി. മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചാല്‍ കേരളത്തനിമതന്നെ നഷ്ടപ്പെടുമെന്നുപോലും അവര്‍ പറയുന്നു.
കാനത്തെ വിമര്‍ശിച്ചെങ്കിലും സിപിഎമ്മും ആ ദിശയില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന് കാണാന്‍ കഴിയും. മതേതരത്വം ഹിന്ദുത്വമാണെന്ന സമകാക്യം രൂപീകരിക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. കാനത്തിന്റെ പ്രസ്താവനക്കു രണ്ടുദിവസം മുമ്പാണല്ലോ എസ് എഫ് ഐ, വിദ്യാഭ്യാസമന്ത്രിക്കെതിരെ നിലവിളക്കു സമരം നടത്തിയത്. ന്യൂനപക്ഷവിമര്‍ശനത്തോടെ ഭൂരിപക്ഷവോട്ടുകള്‍ നേടുകതന്നെയാണ് സിപിഎമ്മിന്റേയും ലക്ഷ്യം. സാക്ഷാല്‍ ഇ.എം.എസ് തന്നെ ഈ തന്ത്രം നേരത്തെ വിജയകരമായി പയറ്റിയിട്ടുണ്ട്. എന്നാല്‍ കാലം മാറി. ഇപ്പോള്‍ ബിജെപി തങ്ങള്‍ക്കു ഭീഷണിയാകുന്നതായി അവര്‍ക്കുമറിയാം.
ഭൂരിപക്ഷവോട്ടുകള്‍ക്ക് ശക്തനായ ഒരവകാശി കൂടിയായി.
വാസ്തവത്തില്‍ ഈ ന്യൂനപക്ഷപ്രീണനം എന്നു പറയുന്നതില്‍ വലിയ കഴമ്പൊന്നുമില്ല എന്നു കാണാന്‍ കഴിയും. ഉദ്യോഗങ്ങളിലെ പിന്നാക്ക പ്രാതിനിധ്യം കണക്കാക്കാനും സംവരണക്കുറവുകളെക്കുറിച്ച് പഠിക്കാനും നിയോഗിക്കപ്പെട്ട നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കൂ. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം പോയ സംസ്ഥാനത്തെ 65 ശതമാനം ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിലുള്ള പ്രാതിനിധ്യം വെറും 30 ശതമാനം മാത്രമാണെന്നും അതേസമയം ജനസംഖ്യയില്‍ 35 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്ക് 70 ശതമാനം പങ്കാളിത്തമുണ്ടെന്നും നരേന്ദ്രന്‍ കമീഷന്‍ കണ്ടത്തെിയിട്ടുണ്ട്. പന്ത്രണ്ട് ശതമാനം സംവരണത്തിന് അര്‍ഹതയുള്ള മുസ്‌ലിംകള്‍ക്ക് പൊതുമേഖലയില്‍ 8.67 ശതമാനവും സ്വയംഭരണ സ്ഥാപനങ്ങളില്‍ 7.18 ശതമാനവുമാണ് പ്രാതിനിധ്യമുള്ളത്. പൊലീസ് വകുപ്പില്‍ 7.56 ശതമാനവും സെക്രട്ടേറിയറ്റ് സര്‍വീസില്‍ 6.3 ശതമാനവുമാണ് മുസ്‌ലിംകള്‍ എന്നും കണക്കുകള്‍ പറയുന്നു.
മറിച്ച് വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷസാന്നിധ്യം ഒരു യഥാര്‍ഥമാണ്. പക്ഷേ, അതാരുടേയെങ്കിലും പ്രീണനംകൊണ്ട് സംഭവിച്ചതാണോ?. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ കാലത്തിനും മുമ്പേ തുടങ്ങിയതാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ന്യൂനപക്ഷ സാന്നിധ്യം എന്നതാണ് സത്യം. അതിപ്പോഴും തുടരുന്നു എന്നത് സത്യമാണ്. എന്നാല്‍ അതിലാകട്ടെ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കം.
സത്യത്തില്‍ പിന്നാക്കം, ന്യൂനപക്ഷം എന്നതൊക്കെ ആപേക്ഷിക യാഥാര്‍ഥ്യങ്ങളാണെന്നും കുറ്റമറ്റ സാമൂഹിക നീതിയും വിവേചന രാഹിത്യവും പുലരുന്നതോടെ ഇത്തരം പരിഗണനകള്‍ ഇല്ലാതാവുമെന്നും ഭരണഘടനാ ശില്‍പിയായ അംബ്ദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരമൊരവസ്ഥ സംജാതമാക്കാനാണ് എല്ലാ പ്രസ്ഥാനങ്ങളും ശ്രമിക്കേണ്ടത്. മറിച്ച് ന്യൂനപക്ഷ – ഭൂരിപക്ഷ ശത്രുതകള്‍ ഉണ്ടാക്കാനല്ല. ചരിത്രപരമായി പരിശോധിച്ചാല്‍ അത്തരമൊരു വര്‍ഗ്ഗീകരണം പോലും അര്‍ത്ഥശൂന്യമാണ്. കാരണം ഭൂരിപക്ഷമെന്നു പറയപ്പെടുന്ന ഹിന്ദുമതത്തിലെ അവര്‍ണ്ണ – ദളിത് വിഭാഗങ്ങള്‍ എപ്പോഴാണ് ഹിന്ദുക്കളായത്? ജാതികൊണ്ട് വെട്ടിമുറിക്കപ്പെട്ട ഹിന്ദുമതത്തില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
എന്തായാലും കാര്യങ്ങളുടെപോക്ക് സാമുദായിക രാഷ്ട്രീയം ശക്തിപ്പെടുന്നതിലേക്കുതന്നെ. കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നതായി എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് വെറുതെയല്ല. സിപിഎം നേതൃത്വം വെള്ളാപ്പള്ളിയുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. സാമുദായിക സംഘടനകള്‍ക്കായി ഇടതുപക്ഷവും ബിജെപിയും പിടിവലി നടത്തുന്ന കാഴ്ചയായിരിക്കും വരും ദിവസങ്ങള്‍ കാണുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply