ആരോഗ്യസര്‍വ്വകലാശാലക്ക് ഡോ പല്‍പ്പുവിന്റെ പേരു നല്‍കണം

ആരോഗ്യസര്‍വ്വകലാശാലക്ക് ഡോ പല്‍പ്പുവിന്റെ പേരു നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഡോ ബി ഇക്ബാല്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല്‍പ്പുവിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു ഡോ പല്‍പ്പു. എസ് എന്‍ ഡി പി പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അര്‍ഹിക്കുന്ന അംഗീകാരം കേരളം അദ്ദേഹത്തിനു നല്‍കിയോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിലാണ് ഈ ആവശ്യം ഏറെ പ്രസക്തമാകുന്നത്. ഈ വൈകിയ വേളയിലെങ്കിലും ഡോക്ടറെന്ന നിലയിലും […]

download

ആരോഗ്യസര്‍വ്വകലാശാലക്ക് ഡോ പല്‍പ്പുവിന്റെ പേരു നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഡോ ബി ഇക്ബാല്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല്‍പ്പുവിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു ഡോ പല്‍പ്പു. എസ് എന്‍ ഡി പി പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അര്‍ഹിക്കുന്ന അംഗീകാരം കേരളം അദ്ദേഹത്തിനു നല്‍കിയോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിലാണ് ഈ ആവശ്യം ഏറെ പ്രസക്തമാകുന്നത്. ഈ വൈകിയ വേളയിലെങ്കിലും ഡോക്ടറെന്ന നിലയിലും സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയിലും ഡോ പല്പുവിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും അത്.
കഴിഞ്ഞ വാരത്തിലായിരുന്നു പല്‍പ്പുവിന്റെ നൂറ്റമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ കാര്യമായി ആരും അരിയാതെയാണ് അതു കടന്നു പോയത്. എസ് എന്‍ ഡി പി പോലും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നില്ല. അങ്ങനെ നല്‍കിയാല്‍ ശ്രീനാരായണ ഗുരുവിന്റെ തിളക്കും കുറയുമെന്നാണത്രെ അവരിലൊരു വിഭാഗം കരുതുന്നത്. എങ്കില്‍ അവരോട് എന്തു പറയാന്‍?
സ്വന്തം ജീവീതാനുഭവങ്ങള്‍ തന്നെയാണ് സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടത്തിലേക്ക് പല്‍പ്പുവിനെ എത്തിച്ചത്. തിരുവനന്തപുരത്ത് ധനിക കുടുംബത്തിലായിരുന്നു ജനനം. എന്നാല്‍ സാമ്പത്തികമായി പെട്ടെന്നു തന്നെ ആ കുടുംബം തകരുകയായിരുന്നു. വളരെ പാടുപെട്ടായിരുന്നു പല്‍പ്പു പഠിച്ചത്, എന്നാല്‍ പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടിയിട്ടും ജാതിയുടെ പേരില്‍ ഉയരങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം തടയപ്പെടുകായിരുന്നു. കോടതി കാര്യങ്ങളില്‍ വളരെ വിജ്ഞാനമുണ്ടായിട്ടും വക്കീലാകാനുള്ള പല്‍പ്പുവിന്റെ പിതാവ് തച്ചക്കുടി പപ്പുവിന്റെ ശ്രമം തടയപ്പെടുന്നത് അദ്ദേഹം കണ്ടു. ഈഴവര്‍ കുലത്തൊഴിലായ ചെത്തുതന്നെ ചെയ്താല്‍ മതിയെന്നായിരുന്നു അലിഖിത നിയമം. അതു ലംഘിക്കുക എളുപ്പമായിരുന്നില്ല. ജേഷ്ഠന്‍ വേലായുധനുണ്ടായ അനുഭവവും വ്യത്യസ്ഥമായിരുന്നില്ല. ഈഴവരില്‍ ആദ്യ ബിഎക്കാരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്‍ തൊഴില്‍ ചൈയ്ത് ജീവിക്കാന്‍ കഴിയാതെ അദ്ദേഹം മദിരാശിയില്‍ ജോലി ചെയ്യുകയായിരുന്നു. റാവുബഹദൂര്‍ സ്ഥാനം വരെ പിന്നീട് അദ്ദേഹത്തെ തേടിയെത്തി.
പല്‍പ്പിന് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരംപോലും ജാതിയുടെ പേരില്‍ നഷേധിക്കപ്പെട്ടു. മെഡിസിനു പഠിക്കാന്‍ പരീക്ഷ എഴുതിയശേഷമായിരുന്നു അദ്ദേഹം ഈഴവനാണെന്നു അധികാരികള്‍ അറിഞ്ഞത്. നാലാമനായി പാസ്സായെങ്കിലും അദ്ദേഹത്തിനു സീറ്റു നിഷേധിക്കപ്പെട്ടു. മദ്രാസില്‍ നിന്നാണ് അദ്ദേഹം മെഡിക്കല്‍ ബിരുദമെടുത്തത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ അദ്ദേഹത്തിനു തൊഴിലും ലഭിച്ചില്ല. മദ്രാസ്, മൈസൂര്‍, ബറോഡ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തത്.
സ്വജീവിതത്തിലെ ഈ തിക്താനുഭവങ്ങള്‍ പുറത്ത് സ്വസ്ഥമായി ജോലി ചെയ്തു ജീവിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. വളരെ വേഗത്തില്‍ ഡോക്ടര്‍ എന്ന നിലയില്‍ പ്രസിദ്ധനായെങ്കിലും അങ്ങനെ ഒതുങ്ങി കൂടാനായിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനം. സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റേയും നാരായണഗുരുവിന്റേയും കേരളത്തിന്റേയും ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഒരു ആത്മീയഗുരുവിന്റെ നേതൃത്വത്തിലാകണം സാമൂഹ്യാനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതെന്ന വിവേകാനന്ദന്റെ ഉപദേശം പ്രസിദ്ധമാണല്ലോ. അതിനകം തന്നെ അരുവിപ്പുറം പ്രതിഷ്ഠയിലൂടേയും സാമൂഹ്യനീതിക്കായുള്ള മറ്റു പ്രവര്‍ത്തനങ്ങളിലൂടേയും ശ്രദ്ധേയനായിരുന്ന ഗുരുവിനെതേടി പല്‍പ്പു എത്തുന്നത് അങ്ങനെയാണ്. കേരള ചരിത്രം മാറ്റിയെഴുതുന്നതില്‍ ആ കൂടിക്കാഴ്ച വഹിച്ച പങ്ക് നിസ്സാരമല്ല. ആത്മീയതയുടെ പാതയിലൂടെ ഗുരു പോരാട്ടം നടത്തിയപ്പോള്‍ ഭൗതികരംഗത്താണ് പല്‍പ്പു കേന്ദ്രീകരിച്ചത്. അവ പരസ്പര പൂരകമായിരുന്നു.
പല്‍പ്പുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവം ഈഴവ മെമ്മോറിയലിനു വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. മലയാളി മെമ്മോറിയലിന്റെ മാതൃകയിലായിരുന്നു ഈഴവമെമ്മോറിയലും ത്യയാറാക്കിയത്. ജാതീയമായ വിവേചനത്തിനെതിരായും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും തൊഴിലുമടക്കമുള്ള മുഴുവന്‍ മേഖലയിലും അവകാശത്തിനും വേണ്ടി തിരുവിതാംകൂര്‍ രാജാവിനു നല്‍കിയ നിവേദനത്തില്‍ 13176 പേരാണ് ഒപ്പു വെച്ചത്. അതില്‍ മൂന്നാമത്തെ ഒപ്പായിരുന്നു പല്‍പ്പുവന്റേത്. തിരുവിതാംകൂര്‍ മുഴവന്‍ ഓടിനടന്നു ഒപ്പുശേഖരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പല്‍പ്പുവായിരുന്നു. ഒപ്പുശേഖരിക്കുക മാത്രമല്ല, പോകുന്നയിടങ്ങളിലെല്ലാം കൂട്ടായമകള്‍ക്കും അദ്ദേഹം രൂപം കൊടുത്തു.
അതിനിടയില്‍ ആത്മീയ ശക്തിയിലൂടെ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങലിലൂടെ നാരായണ ഗുരു പ്രസിദ്ധനായി കഴിഞ്ഞിരുന്നു. ഗുരുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അരുവിപ്പുറം ക്ഷേത്രയോഗം പിന്നീട് എസ് എന്‍ ഡി പിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ സംഘങ്ങളെല്ലാം അതില്‍ ലയിക്കുകയായിരുന്നു. അങ്ങനെയാണ് തിരുവിതാംകൂറിലേയും പിന്നീട് കേരളത്തിലേയും മഹത്തായ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായി അതു മാറിയത്. തുടര്‍ന്നേറെ കാലം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പല്‍പ്പു സജീവമായിരുന്നു. എന്നല്‍ പല്‍പ്പുവിന്റെ പങ്കാളിത്തം പലപ്പോഴും മൂടിവെക്കപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ആരോഗ്യ സര്‍വ്വകലാശാലക്ക് ഡോ പല്‍പ്പുവിന്റെ പേരു നല്‍കണമെന്ന ആവശ്യം ഉയരുന്നത്. അതംഗീകരിക്കപ്പെടുകയാണെങ്കില്‍ കേരളം അദ്ദേഹത്തിനു മാത്രമല്ല, നവോത്ഥാന നായകര്‍ക്കെല്ലാം നല്‍കുന്ന മഹത്തായ ഓര്‍മ്മ പുതുക്കലായിരിക്കും അത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply