ആദര്‍ശധീരത അതിരു കടക്കുമ്പോള്‍

ആദര്‍ശധീരത അതിരു കടക്കുമ്പോള്‍ അത് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. നേരത്തെ എ കെ ആന്റണിയും വി എസ് അച്യൂതാനന്ദനും ഇതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ സുധീരനും അതേ പാതയിലാണോ? തീര്‍ച്ചയായും കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യന്‍ സുധീരന്‍ തന്നെ. രാഷ്ട്രീയ ജീവിതത്തിലുടനീളം ജനകീയ പ്രശ്‌നങ്ങള്‍ക്കാപ്പം നിന്ന ചരിത്രമാണദ്ദേഹത്തിന്റേത്. അതിന്റെ പേരില്‍ ഏറെകാലം രാഷ്ട്രീയ വനവാസവും അനുഭവിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ടിവന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പാര്‍ട്ടിക്കകത്ത് സുധീരനെ ഒറ്റപ്പെടുത്തുകയാണ്. വിഎസ് സിപിഎമ്മില്‍ നേരിട്ട അവസ്ഥ തന്നെ. എന്നാല്‍ ജനങ്ങളില്‍ വലിയൊരു […]

download (1)ആദര്‍ശധീരത അതിരു കടക്കുമ്പോള്‍ അത് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. നേരത്തെ എ കെ ആന്റണിയും വി എസ് അച്യൂതാനന്ദനും ഇതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ സുധീരനും അതേ പാതയിലാണോ?
തീര്‍ച്ചയായും കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യന്‍ സുധീരന്‍ തന്നെ. രാഷ്ട്രീയ ജീവിതത്തിലുടനീളം ജനകീയ പ്രശ്‌നങ്ങള്‍ക്കാപ്പം നിന്ന ചരിത്രമാണദ്ദേഹത്തിന്റേത്. അതിന്റെ പേരില്‍ ഏറെകാലം രാഷ്ട്രീയ വനവാസവും അനുഭവിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ടിവന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പാര്‍ട്ടിക്കകത്ത് സുധീരനെ ഒറ്റപ്പെടുത്തുകയാണ്. വിഎസ് സിപിഎമ്മില്‍ നേരിട്ട അവസ്ഥ തന്നെ. എന്നാല്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. 418 ബാറുകള്‍ അടക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കുക എന്നതാണ് സുധീരന്റെ നയം. അതില്‍ ശരിയില്ലാതില്ല. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അതിനു തടയിടാനാണ് സതീശനടക്കമുള്ളവരുടെ നീക്കം. എല്ലാ പാര്‍ട്ടികളുടേയും പ്രധാന വരുമാന രംഗമാണ് അബ്കാരികള്‍ എന്നറിയാത്തവര്‍ ആരുമില്ലല്ലോ. അവരെ പിണക്കുക എളുപ്പമല്ല. പലരും ആശങ്കപ്പെടുന്നപോലെ ഒരു മദ്യദുരന്തമുണ്ടാക്കാന്‍ പോലും അവര്‍ മടിക്കില്ല.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സുധീരന്‍ അച്ചടക്കത്തിന്റെ പടവാളുമായി നില്‍ക്കുന്നത് കാണാന്‍ ഒരു ഭംഗിയുമില്ല. ഒരു സംഘടന എത്രമാത്രം ജനാധിപത്യപരമായും സുതാര്യമായും തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് ആധുനികകാലത്ത് അതിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്.
പ്രത്യകിച്ച് കോണ്‍ഗ്രസ്സ് ഒരിക്കലും കേഡര്‍ പാര്‍ട്ടിയല്ല. വിഎസ് അച്യുതാനന്ദനു പറയാന്‍ കഴിയാത്ത പല കാര്യങ്ങളും സുധീരന്‍ പറഞ്ഞിരുന്നതും അതുകൊണ്ടാണ്. സര്‍ക്കാര്‍ – പാര്‍ട്ടി നിലപാടുകള്‍ക്കെതിരായി ജനകീയ സമരങ്ങളില്‍ ഇടപെട്ടിരുന്നതും. ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടികാണിച്ച പോലെ പതിനഞ്ചുവര്‍ഷമായി പാര്‍ട്ടിയേയും സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണു സുധീരന്‍. കെ.പി.സി.സി. പ്രസിഡന്റാകുന്നതിനു മുമ്പ് പതിനാലു ജില്ലകളിലും ഏജന്റുമാരെ വച്ച് മുഖ്യമന്ത്രി അഴിമതിക്ക് നേതൃത്വം കൊടുക്കുന്നുവെന്നുപോലും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതിനൊന്നും താക്കീത് നല്‍കിയിട്ടില്ല. പാര്‍ട്ടിവേദിയില്‍ അഭിപ്രായം പറയുന്നവരെ അച്ചടക്കത്തിന്റെ വാളുയര്‍ത്തി ഒതുക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല എന്നാണവര്‍ തന്റെ കത്തില്‍ പറയുന്നത്. അതുകൊണ്ടാണല്ലോ സുധീരന്‍ ഇപ്പോള്‍ നേതൃത്വത്തിലെത്തിയതുപോലും. അവയെല്ലാം മറന്ന് സുധീരന്‍, പിണറായി വിജയനെപോലെ അച്ചക്കത്തിന്റെ പടവാളുമായി നില്‍ക്കുന്നതു കാണാന്‍ രാഷ്ട്രീയമായി ഒരു ഭംഗിയുമില്ല. ഷാനിമോള്‍ക്കെതിരെ അന്വേഷണ കമ്മീഷന്‍ എന്ന തീരുമാനം ചിരിക്കാന്‍ വക നല്‍കുന്നു. സരിതയും വേണുഗോപാലും പരിചയമുണ്ടെങ്കില്‍ അതൊന്നും വലിയ കാര്യമല്ല എന്നത് ശരി. ഷാനിമോളുടെ ആ വാക്കുകള്‍ തള്ളിക്കളയേണ്ട കാര്യമേയുള്ളു. 418 ബാറുകളുടെ ലൈസന്‍സ് പ്രതിസന്ധിയിലായത് തന്റെ നിലപാടുകൊണ്ടാണെന്നും അതിനാല്‍ ചില വന്‍ശക്തികളും പാര്‍ട്ടിയിലെ ഒരുവിഭാഗവും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തി, നിര്‍വീര്യനാക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള സുധീരന്റെ വാക്കുകള്‍ ശരിയാകാം. എന്നാല്‍ അതിനുള്ള മറുപടി ഇതല്ല.
അതേസമയം സുധീരന്‍ മനസ്സിലാക്കേണ്ട മറ്റൊന്ന്. സാറാ ജോസഫ് പോലും ചൂണ്ടികാണിച്ച പോലെ മദ്യനിരോധനം ഇപ്പോള്‍ പ്രായോഗികമല്ല. മദ്യവര്‍ജ്ജനമേ നടക്കൂ. ഘട്ടം ഘട്ടമായി മദ്യപാനം കുറച്ചുകൊണ്ടുവരാനുള്ള നീക്കമാണ് വേണ്ടത്. ആ അര്‍ത്ഥത്തില്‍ കിട്ടിയ ഈ അവസരം ഉപയോഗിക്കുകതന്നെ വേണം. 418 ബാര്‍ നിന്നാല്‍ അത്രയുമായില്ലേ? അതേസമയം പഞ്ചനക്ഷത്ര ബാറുകള്‍ നിലനിര്‍ത്തുന്നതില്‍ നീതികേടുണ്ടുതാനും. പണമുള്ളവനു മദ്യപിക്കാം എന്ന സന്ദേശം അതു നല്‍കുന്നുണ്ട്. പാവപ്പെട്ടവരും അങ്ങോട്ടുകയറുകയും പോക്കറ്റു കാലിയാകുകയും ചെയ്യും. ചാരായ നിരോധനത്തില്‍ അതു കണ്ടതാണ്. ഈ സാഹചര്യത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ ബാറുകള്‍ മൊത്തം നിര്‍ത്തലാക്കുകയും ബീവറേജ് കോര്‍പ്പറേഷനുകള്‍ മാത്രം നിലനിര്‍ത്തുകയുമാണ് ഉചിതം. തമിഴ് നാട്ടിലെപോലെ അവയോടുചേര്‍ന്ന് മദ്യപിക്കാനുള്ള സൗകര്യവുമുണ്ടാക്കിയാല്‍ ചെറിയ ആശ്വാസമുണ്ടാകും. അത്തരമൊരു പരീക്ഷണത്തിനുശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായിരിക്കും ഉചിതം.
അതേസമയം ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. അതും സുധീരന്‍ പരിശോധിക്കണം. വീര്യം കുറഞ്ഞ മദ്യം കൂടുതലായി ലഭ്യമാക്കുക, ബിയര്‍, വൈന്‍, കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണവ. മദ്യത്തോടുള്ള വിധേയത്വം കുറയ്ക്കാന്‍ അത് സഹായകമാകും. മാത്രമല്ല മദ്യപാനി അത്രനികൃഷ്ടജീവിയൊന്നുമല്ല എന്നു ബോധ്യപ്പെടും. ഈ വീര്യം കുറഞ്ഞ മദ്യം വാങ്ങിക്കൊണ്ടുപോയി വീടിന്റെ സ്വകാര്യതയിലിരുന്ന് ഉപയോഗിച്ചാല്‍ പൊതുസ്ഥലങ്ങളിലെ എത്രയോ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. വാഹനാപകടങ്ങളടക്കം. കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ നല്ല കെട്ടിടം പണിതു നല്‍കാവുന്നതാണെന്നാണ് മറ്റൊരു ശുപാര്‍ശ. അതും വളരെ പ്രസക്തമാണ്. ഓരോ നാട്ടിലും അവരവരുടേതായ ദേശീയ ലഹരി വസ്തുക്കള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് കേരളത്തില്‍ കള്ള്. എന്നാല്‍ കള്ളിനെ വളരെ മോശപ്പെട്ട വോസ്തുവായാണ് ചിത്രീകരിക്കുന്നത്. കള്ളുഷാപ്പിന്റെ അവസ്ഥമുതല്‍ അതിന്റെ തെളിവ്. അതുമാറണം. മാന്യമായി വന്നിരിക്കാവുന്ന സ്ഥലമായി കള്ളുഷാപ്പുകള്‍ മാറണം. അതുപോലെ കള്ളിന്റേയും നീരയുടേയും ഉല്‍പ്പാദനവും വിതരണവും കര്‍ഷകന്റെ അവകാശമാകണം. കാലഹരണപ്പെട്ട അബ്കാരി നിയമങ്ങള്‍ മാറ്റിയെഴുതണം. ആ ദിശയിലേക്ക് ഈ വിവാദങ്ങള്‍ മാറിയാല്‍ നന്ന്. ഒപ്പം ഈ മേഖലയിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply