ആത്മാഭിമാനമുള്ള മലയാളിക്കു ലജ്ജിക്കാം.

ആസാദ് ആത്മാഭിമാനമുള്ള മലയാളിക്കു ലജ്ജിക്കാം. ശിരസ്സുതാഴ്ത്തി ശീലമില്ലാത്തവര്‍ക്ക് ഉച്ചത്തില്‍ പ്രതികരിക്കാം. ഇന്നു തൃശൂരില്‍ വിവേചനത്തിന്റെ സ്മൃതികാല തുരുമ്പുവാളുയര്‍ത്തിയവരെ കേരളം നേരിടുന്ന നാളാവട്ടെ! ശ്രീദേവി എസ് കര്‍ത്താ പരിഭാഷപ്പെടുത്തിയ എ പി ജെ അബ്ദുള്‍കലാമിന്റെ പുസ്തകം ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രാമുക് സാമിജി ശനിയാഴ്ച്ച തൃശൂരില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായരോടൊപ്പം കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തിവാരിയും ബ്രഹ്മവിഹാരി ദാസ് സ്വാമിജിയും പങ്കെടുക്കുന്നു. സ്വാമിജി പങ്കെടുക്കുന്നതുകൊണ്ട് കൃതി പരിഭാഷപ്പെടുത്തിയ ശ്രീദേവിക്ക് വേദിയില്‍ […]

xyആസാദ്

ആത്മാഭിമാനമുള്ള മലയാളിക്കു ലജ്ജിക്കാം. ശിരസ്സുതാഴ്ത്തി ശീലമില്ലാത്തവര്‍ക്ക് ഉച്ചത്തില്‍ പ്രതികരിക്കാം. ഇന്നു തൃശൂരില്‍ വിവേചനത്തിന്റെ സ്മൃതികാല തുരുമ്പുവാളുയര്‍ത്തിയവരെ കേരളം നേരിടുന്ന നാളാവട്ടെ!
ശ്രീദേവി എസ് കര്‍ത്താ പരിഭാഷപ്പെടുത്തിയ എ പി ജെ അബ്ദുള്‍കലാമിന്റെ പുസ്തകം ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രാമുക് സാമിജി ശനിയാഴ്ച്ച തൃശൂരില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായരോടൊപ്പം കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തിവാരിയും ബ്രഹ്മവിഹാരി ദാസ് സ്വാമിജിയും പങ്കെടുക്കുന്നു. സ്വാമിജി പങ്കെടുക്കുന്നതുകൊണ്ട് കൃതി പരിഭാഷപ്പെടുത്തിയ ശ്രീദേവിക്ക് വേദിയില്‍ വിലക്ക്. സ്ത്രീകള്‍ അടുത്തൊന്നും എത്തിക്കൂടാ എന്ന നിര്‍ബന്ധമുണ്ടത്രെ സ്വാമിജിക്ക്. സ്വാമിജി കല്‍പ്പിച്ചതിലും ദൂരേക്ക് എഴുത്തുകാരിയെ മാറ്റി നിര്‍ത്തുന്നതില്‍ പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സിന് അപാകതയൊന്നും തോന്നിയതുമില്ല. ശ്രീദേവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന വര്‍ണാശ്രമകാല നീതിബോധവും കീഴ് വഴക്കങ്ങളും ഗുജറാത്ത് സ്വാമി എത്ര ധൈര്യപൂര്‍വ്വമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്! വരുന്നത് ഏതെങ്കിലും ഒരു സ്വാമിയുടെ നിഷ്ഠയല്ലെന്നും സവര്‍ണാധികാര വാഞ്ചയുടെ ഹിംസാത്മകമുഖമാണെന്നും വ്യക്തം. കേന്ദ്രത്തില്‍ സംഘപരിവാരത്തിന് എന്നേക്കുമായി അധികാരം കിട്ടിയതുപോലെ ഒരു തോന്നല്‍ സ്വാമിജിക്കുണ്ടാവാം. എന്നാലത് തൃശൂര്‍ കറന്റിനുണ്ടാവുന്നത് എങ്ങനെയാണ്? മലയാളിയെ നവീനമായ യുക്തിബോധത്തിലേക്കും ജനാധിപത്യപരമായ പുത്തനുണര്‍വ്വിലേക്കും നയിച്ച ഭൂതകാലപ്പെരുമ അവര്‍ എവിടെയാണ് കുഴിച്ചു മൂടിയത്? ജോസഫ് മുണ്ടശ്ശേരിയും കുറ്റിപ്പുഴയുമെല്ലാം അക്ഷരങ്ങളില്‍ കലാപത്തീ കൊളുത്തിയ ഒരു കാലഘട്ടത്തെയും അതു സൃഷ്ടിച്ച നവകേരളത്തെയും (തൃശൂര്‍ കറന്റ്) ഒരു സ്വാമിജിക്കു കാണിക്ക വെക്കുന്നത് മോഡിയില്‍ ഭ്രമിച്ചാണെങ്കില്‍ അത് അപായകരമാണ്. ഹിംസയുടെയും വിവേചനത്തിന്റെയും വേഷങ്ങള്‍ക്കു നിറഞ്ഞാടാന്‍ കേരളത്തില്‍ വേദിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കുറ്റകരമായിരിക്കും.
ശ്രീദേവിയെ അകറ്റുന്നത് സ്ത്രീ വിവേചനത്തിന്റെ മാത്രം പ്രശ്‌നമല്ല. മലയാളിയിലെ മനുഷ്യോര്‍ജ്ജമുണര്‍ത്തിയ നവോത്ഥാന പുരോഗമന മൂല്യങ്ങളുടെയാകെ തിരസ്‌ക്കാരമാണത്. പീഠമിട്ടുകൊടുക്കുന്നത് നാം പുറത്തെറിഞ്ഞ ജീര്‍ണവിചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമാണ്. അത്തരമൊരു വേദിയില്‍ പോവരുതേ എന്ന് എംടിയെ നമുക്ക് ഓര്‍മിപ്പിക്കാം. കല്‍ബുര്‍ഗിയുടെ രക്തവും എം എം ബഷീറിന്റെ തിക്താനുഭവവും ചാടിക്കടന്നേ എം ടിക്ക് തൃശൂരിലെ വേദിയിലേക്കു കയറാനാവൂ. അതദ്ദേഹത്തിന് അറിയാതെ വരില്ല.
എന്നിട്ടും അങ്ങനെയൊരു ചടങ്ങ് നടത്താന്‍ കേരളത്തില്‍ എത്ര കൂടിയ അളവിലുള്ള കറന്റിനുമാവില്ല. അതു നിര്‍വ്വീര്യമാക്കുന്ന പ്രതിഷേധം അവിടേക്ക് ഇരച്ചെത്തുകതന്നെചെയ്യും. അനീതി നടന്ന നഗരത്തില്‍ അഗ്‌നിനാളങ്ങള്‍ നൃത്തം ചെയ്യുമെന്നത് എപ്പോഴും വെറും കവിവാക്യമായി കടലാസിലുറങ്ങുകയില്ല. അകറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളുടെ ശബ്ദം തൃശൂരിലേക്കു കുതിക്കുന്നുണ്ടാവണം. അവരെ നിശബ്ദരാക്കാന്‍ ഇനി സ്വാമിജിക്കോ കറന്റ് ബുക്‌സിനോ കഴിഞ്ഞെന്നു വരില്ല.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply