അവരെന്നെ ക്രൂരമായി മര്‍ദ്ദിച്ചു

കനയ്യ കുമാര്‍ പട്യാല ഹൗസ് കോടതിയില്‍ വെച്ച് ക്രൂരമായി അഭിഭാഷകരുടെ മര്‍ദ്ദനത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സുപ്രീം കോടതി അഭിഭാഷക കമ്മീഷന് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം. കടപ്പാട് റിപ്പോര്‍ട്ടര്‍ ടിവി. കമ്മീഷന്‍: കനയ്യാ നിങ്ങളുടെ മൊഴി നല്‍കൂ.(ആക്രമണത്തില്‍ പരുക്കേറ്റത് കൊണ്ട് എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു കനയ്യ, അതു കൊണ്ട് മൊഴി നല്‍കുന്നതിനായി സമീപത്തെ കസേരയിലിരിക്കാന്‍ ആവശ്യപ്പെട്ടു.) കമ്മീഷന്‍: ആശങ്കപ്പെടേണ്ട, നടന്ന സംഭവങ്ങള്‍ എല്ലാം പറയൂ കനയ്യ കുമാര്‍… കനയ്യകുമാര്‍: […]

kkk

കനയ്യ കുമാര്‍

പട്യാല ഹൗസ് കോടതിയില്‍ വെച്ച് ക്രൂരമായി അഭിഭാഷകരുടെ മര്‍ദ്ദനത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സുപ്രീം കോടതി അഭിഭാഷക കമ്മീഷന് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം.
കടപ്പാട് റിപ്പോര്‍ട്ടര്‍ ടിവി.

കമ്മീഷന്‍: കനയ്യാ നിങ്ങളുടെ മൊഴി നല്‍കൂ.(ആക്രമണത്തില്‍ പരുക്കേറ്റത് കൊണ്ട് എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു കനയ്യ, അതു കൊണ്ട് മൊഴി നല്‍കുന്നതിനായി സമീപത്തെ കസേരയിലിരിക്കാന്‍ ആവശ്യപ്പെട്ടു.)

കമ്മീഷന്‍: ആശങ്കപ്പെടേണ്ട, നടന്ന സംഭവങ്ങള്‍ എല്ലാം പറയൂ കനയ്യ കുമാര്‍…

കനയ്യകുമാര്‍: പൊലീസ് എന്നെ ഇവിടെ എത്തിച്ചു. ഏത് ഗേറ്റിലൂടെയാണെന്ന് അറിയില്ല, ഗേറ്റിന് സമീപം മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് ചുറ്റും കൂടിയിരുന്നു. അവര്‍ക്കിടയിലൂടെ പൊലീസ് എന്നെ കൊണ്ടുവരുമ്പോള്‍ ഗേറ്റിനകത്ത് വെച്ച് അഭിഭാഷക വേഷം ധരിച്ചെത്തിയ ഒരാള്‍ക്കൂട്ടം എന്നെ ആക്രമിച്ചു. ആക്രമണത്തില്‍ ഞാന്‍ നിലം പതിച്ചു.

കമ്മീഷന്‍: ഗേറ്റില്‍ നിന്നും എത്രത്തോളം അകത്തേക്ക് കടന്നിരുന്നു അപ്പോള്‍?

കനയ്യകുമാര്‍: പ്രവേശിച്ചതേ ഉണ്ടായിരുന്നുള്ളൂ. ആക്രമിക്കാനെത്തിയവര്‍ പൂര്‍ണസജ്ജരായി എന്നെ കാത്തിരിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. അവനെത്തി എന്നു പറഞ്ഞ് അവര്‍ കൂടുതല്‍ പേരെ വിളിച്ചു കൂട്ടുന്നുണ്ടായിരുന്നു. വഴിയില്‍ വെച്ച് സമീപത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്ന ബൈക്കുകള്‍ തിരക്കിനിടെ വീഴുന്നുണ്ടായിരുന്നു. ഞാനും വീണു, കോടതിക്കകത്ത് പ്രവേശിക്കാനായി സെക്യൂരിറ്റി സ്‌കാനിംഗ് മെഷീന്റെ സമീപത്തെത്തിയപ്പോള്‍ എന്നെ പിടിച്ചു തള്ളി. എന്റെ പാന്റ് ഊരിപ്പോയി, അതിന് ശേഷം എന്റെ ഷര്‍ട്ടും ചെരിപ്പുകളും ഊരിപ്പോയി. എന്റെ വയറില്‍ നിരന്തരം ആഞ്ഞ് കുത്തിയപ്പോള്‍ തെന്നി കാലില്‍ പരുക്ക് പറ്റി. ഒരാളുടെ ആക്രമണത്തില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ടപ്പോഴേക്കും അടുത്തയാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി.

കമ്മീഷന്‍: അപ്പോള്‍ നിങ്ങള്‍ക്കൊപ്പം എത്ര പൊലീസുകാരുണ്ടായിരുന്നു? ആരൊക്കെയായിരുന്നു പൊലീസുദ്യോഗസ്ഥര്‍? അവരെ തിരിച്ചറിയാനാകുമോ?

കനയ്യകുമാര്‍: പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

കമ്മീഷന്‍: അവരേയും മര്‍ദ്ദിച്ചോ?

കനയ്യകുമാര്‍: സര്‍

കമ്മീഷന്‍: നിങ്ങളെ അപ്പോള്‍ ആരാണ് രക്ഷപ്പെടുത്തിയത്?

ഡിസിപി ജതിന്‍ നര്‍വാള്‍: ഒരു പൊലീസുകാരര്‍ ബ്ലെയ്ഡ് കൊണ്ട് ആക്രമിക്കപ്പെട്ടു. സൗത്ത് ഡിസ്ട്രിക്റ്റില്‍ നിന്നും അകമ്പടി വന്നയാളാണ് ആക്രമിക്കപ്പെട്ടത്.

കമ്മീഷന്‍: പൊലീസുകാര്‍ പോലും ആക്രമിക്കപ്പെട്ടുവെങ്കില്‍ പൊലീസ് അപ്പോള്‍ എന്തു ചെയ്യുകയായിരുന്നു. സംരക്ഷണം തീര്‍ക്കലല്ലേ പൊലീസിന്റെ ജോലി. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല? ഇതൊക്കെ ആരെങ്കിലും റെക്കോര്‍ഡ് ചെയ്തിരുന്നുവോ?

കനയ്യ: ഇല്ല സാര്‍.

കമ്മീഷന്‍: അവിടെ അപ്പോള്‍ മറ്റേതെങ്കിലും പൊലീസുകാരുണ്ടായിരുന്നോ?

കനയ്യകുമാര്‍: പൊലീസുകാരുണ്ടായിരുന്നു. അവിടെ ഒരാള്‍ക്കൂട്ടമായിരുന്നു.പൊലീസുകാര്‍ ചുറ്റിലുമുണ്ടായിരുന്നു. എനിക്കൊന്നും കാണാനാകുന്നുണ്ടായിരുന്നില്ല സാര്‍. എന്നെ ചവിട്ടിത്താഴെയിട്ടിരിക്കുകയായിരുന്നു. എന്റെ വയറിലും നെഞ്ചിലും അവര്‍ തുടര്‍ച്ചായി ഇടിക്കുകയായിരുന്നു.

കമ്മീഷന്‍: അതായത് പൊലീസ് ഉണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ലെന്ന് അര്‍ത്ഥം. ആരൊക്കെയാണ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെന്ന് കണ്ടെത്തൂ. അതിന് ശേഷം അകത്ത് എന്താണ് സംഭവിച്ചത്?

കനയ്യകുമാര്‍: അതിനുശേഷം ഗേറ്റിനകത്ത് പ്രവേശിച്ചു. അപ്പോഴേക്കും ഒരാള്‍ എന്നെ പിന്തുടര്‍ന്ന് അകത്തെത്തി. സമീപത്തുള്ള മുറിയില്‍ എനിക്കു പിന്നിലായി ഇരുന്നു. ഞാനെന്റെ അധ്യാപകനോട് പറഞ്ഞു. ഇയാളാണ് എന്നെ തല്ലിയതെന്ന്…പൊലീസ് അയാള്‍ ആരാണെന്ന് ചോദിച്ചു…എന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിക്കാന്‍ പൊലീസ് ആരാണെന്നായിരുന്നു അയാളുടെ മറുപടി. അപ്പോഴേക്കും അവിടെ സുപ്രീം കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി.

കമ്മീഷന്‍: അല്ല ഹൈക്കോടതിയിലെ ഉദ്യോഗസ്ഥര്‍.

കനയ്യകുമാര്‍: അവരെ ധരിപ്പിച്ച ശേഷം അയാള്‍ കടന്നു കളഞ്ഞു. പൊലീസിന് മുന്നിലൂടെയാണ് പോയത്.

കമ്മീഷന്‍: പൊലീസ് ഒന്നും ചെയ്തില്ല.

കനയ്യകുമാര്‍: പൊലീസ് ഒന്നും ചെയ്തില്ല. അവരുടെ മുന്നിലൂടെയാണ് അയാള്‍ കടന്നു പോയത്. വേണമെങ്കില്‍ അയാളെ അവിടെ തടയാമായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു. സര്‍ ഇയാള്‍ എന്നെ ആക്രമിച്ചുവെന്ന്. അയാള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്യണമെന്ന്..

കമ്മീഷന്‍: പൊലീസുദ്യോഗസ്ഥനെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകുമോ?

കനയ്യകുമാര്‍: പറ്റും. അയാളുടെ നെയിംപ്ലേറ്റ് എന്തുകൊണ്ട് കാണാനില്ലെന്ന് എന്റെ അഭിഭാഷകര്‍ ചോദിച്ചു കാണും. സംഘര്‍ഷത്തിനിടെ നെയിം പ്ലേറ്റ് വീണു പോയിട്ടുണ്ടാകാമെന്നായിരുന്നു അയാളുടെ വിശദീകരണം.

കമ്മീഷന്‍ പൊലീസിനോട്: കനയ്യയുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വമാണ്. അയാക്ക് മേല്‍ ഒരു കൈ പതിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതുകൊണ്ട് ഒഴിവു കഴിവുകള്‍ പറയേണ്ട. ദില്ലിയുടെ ഹൃദയഭാഗത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. നിങ്ങള്‍ ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിന് കീഴിലാണ്. സുപ്രീംകോടതി ഉത്തരവിന് കീഴിലുള്ളവര്‍ അത് വ്യക്തമാക്കട്ടെ.

കനയ്യകുമാര്‍: ഒരാള്‍ എന്നെ മര്‍ദ്ദിച്ച് അവശനാക്കുമ്പോഴേക്കും മറ്റൊരാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങുന്നുവെന്ന മട്ടിലായിരുന്നു ആക്രമണം, മര്‍ദ്ദനത്തോടൊപ്പം അവര്‍ അധിക്ഷേപവും ചൊരിഞ്ഞു. അവര്‍ അഭിഭാഷകരാണോ അല്ലയോ എന്നറിയില്ല. പക്ഷെ, അതീവരാഷ്ട്രീയ പ്രേരിതമായിട്ടായിരുന്നു അവരുടെ നടപടി.

കമ്മീഷന്‍: അതിന് ശേഷം എന്ത് സംഭവിച്ചു?

കനയ്യകുമാര്‍: ഞങ്ങള്‍ കോടതിമുറിയിലെത്തി. എന്നെ ഇരിക്കാന്‍ അനുവദിച്ചു. എന്റെ അഭിഭാഷകരെത്തി. എന്റെ പ്രൊഫസര്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. കുടിക്കാന്‍ വെള്ളം തന്നു. അതിന് ശേഷം ഞാന്‍ എന്നെത്തന്നെ ശാന്തനാക്കാന്‍ ശ്രമിച്ചു. എന്റെ അഭിഭാഷകര്‍ ചോദിച്ചു ചെരുപ്പുകള്‍ എവിടെപ്പോയി, എന്താണ് വസ്ത്രങ്ങള്‍ കീറിയിരിക്കുന്നതെന്ന്.

കമ്മീഷന്‍: ഇത് ഞെട്ടിപ്പിക്കുന്നതാണ്.

കനയ്യകുമാര്‍: പൊലീസിന്റെ സാന്നിദ്ധ്യത്തിലും കോടതിക്കകത്ത് ഞാനെങ്ങനെ മര്‍ദ്ദനത്തിന് ഇരയായെന്ന് പൊലീസിനോട് ചോദിച്ചു. അതിന് ശേഷം ഞാന്‍ ജഡ്ജിനോട് പറഞ്ഞു.

കമ്മീഷന്‍: അപ്പോള്‍ ജഡ്ജ് എന്തെങ്കിലും ചെയ്തുവോ?

കനയ്യകുമാര്‍: ഞാന്‍ ജഡ്ജിനോട് ഇത്രയുമാണ് പറഞ്ഞത്, സര്‍ ഞാന്‍ ആദ്യം നിങ്ങളുടെ കോടതിയിലേക്ക് വന്നപ്പോള്‍ അവിടെ ആകെ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ആക്രമിക്കപ്പെട്ടില്ല. സാധാരണ നിലയിലാണ് എന്നെ ഹാജരാക്കിയത്. അന്ന് എനിക്ക് അഭിഭാഷകനില്ലായിരുന്നു. അക്കാര്യം ഓര്‍മിച്ചെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ രാജ്യത്ത് ഒരു യുവാവാണ് താനെന്ന് അന്ന് ഞാന്‍ ജഡ്ജിനോട് പറഞ്ഞിരുന്നു. ഞാന്‍ ജെഎന്‍യുവിലാണ് പഠിക്കുന്നത്.(കനയ്യ പൊട്ടിക്കരയുന്നു…കമ്മീഷന്‍ കനയ്യയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നു)

കനയ്യകുമാര്‍: എന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ വിചാരണ നടത്തുകയാണ്. എല്ലാ മാധ്യമങ്ങളുമില്ല.

കമ്മീഷന്‍: മകനേ, അതേപ്പറ്റി ആശങ്കപ്പേടേണ്ട. അത് വിട്ടേക്ക്. ഇന്നത്തെ കാര്യങ്ങളെ പറ്റി ഞങ്ങളോട് പറയൂ.ജഡ്ജി എന്താണ് ചെയ്തത്?

കനയ്യകുമാര്‍: ഈ വിഷയം വളരെയധികം ഉയര്‍ത്തിക്കാണിക്കപ്പെടുകയാണെന്ന് പറഞ്ഞു. ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ആദ്യദിനം തന്നെ ഞാന്‍ പറഞ്ഞ കാര്യം അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി.

കമ്മീഷന്‍: ജഡ്ജി എന്താണ് പറഞ്ഞതെന്ന് പറയാമോ?

കനയ്യകുമാര്‍: ജഡ്ജി നോക്കാമെന്ന് പറഞ്ഞു. എനിക്ക് മെഡിക്കല്‍ പരിശോധന വേണമെന്ന് എന്റെ അഭിഭാഷക ആവശ്യപ്പെട്ടു. അപ്പോള്‍ എന്നെ പുറത്തേക്ക് കൊണ്ടു പോയാല്‍ വീണ്ടും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജഡ്ജി പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവിടത്തെ ഡിസ്‌പെന്‍സറിയില്‍ മാത്രമേ പരിശോധിപ്പിക്കൂ. സാര്‍ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരിക്കുകയാണെന്ന് ജഡ്ജിയെ അറിയിച്ചു.

കമ്മീഷന്‍: അതിന് ശേഷം കോടതിയില്‍ വെച്ചു വീണ്ടു ആക്രമിക്കപ്പെട്ടുവോ?

കനയ്യകുമാര്‍: ഈ മുറിയില്‍ വെച്ചില്ല. സമീപത്തുള്ള മറ്റൊരു മുറിയില്‍ വെച്ച്. അവര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ എന്റെ അധ്യാപകര്‍ എനിക്കൊപ്പമുണ്ടായിരുന്നു.

കമ്മീഷന്‍: കണ്ണട വെച്ച ആള്‍ എന്തു ചെയ്തു?

കനയ്യകുമാര്‍: അയാള്‍ തന്നെയാണ് മുറിയില്‍ കയറിയ ആള്‍. അയാള്‍ അവിടെ ഇരുന്ന എന്നെ കൈയ്യേറ്റം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു.

കമ്മീഷന്‍: കോടതിക്ക് പുറത്തോ ഗേറ്റിലോ അകത്തോ യാതൊരു സന്നാഹങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. അതാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply