സൈന്യം വിമര്‍ശനാതീതമോ..?

ഹരികുമാര്‍ ലോകത്തെവിടേയും അമിതാധികാരം ലഭിക്കുന്ന സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വാര്‍ത്തയാകാറുണ്ട്. മനുഷ്യാവകാശസംഘടനകളും ജനാധിപത്യ വിശ്വാസികളും അതിനെതിരെ രംഗത്തിറങ്ങാറുമുണ്ട്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അടക്കമുള്ള സംഘടനകള്‍ ലോകത്തിന്റെ എത്രയോ ഭാഗങ്ങളില്‍ നിന്ന് സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുന്ന കാഴ്ചയാണ് കാണുന്നത്. അത് കാശ്മീരുമായി ബന്ധപ്പെട്ടാണെങ്കില്‍ പറയാനുമില്ല. യുദ്ധങ്ങളില്‍ പോലും സാധാരണ ഉപയോഗിക്കാത്ത പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച് […]

kkkഹരികുമാര്‍

ലോകത്തെവിടേയും അമിതാധികാരം ലഭിക്കുന്ന സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വാര്‍ത്തയാകാറുണ്ട്. മനുഷ്യാവകാശസംഘടനകളും ജനാധിപത്യ വിശ്വാസികളും അതിനെതിരെ രംഗത്തിറങ്ങാറുമുണ്ട്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അടക്കമുള്ള സംഘടനകള്‍ ലോകത്തിന്റെ എത്രയോ ഭാഗങ്ങളില്‍ നിന്ന് സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുന്ന കാഴ്ചയാണ് കാണുന്നത്. അത് കാശ്മീരുമായി ബന്ധപ്പെട്ടാണെങ്കില്‍ പറയാനുമില്ല.
യുദ്ധങ്ങളില്‍ പോലും സാധാരണ ഉപയോഗിക്കാത്ത പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളടക്കം നിരവധി പേരുടെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവരെയെല്ലാം രാജ്യദ്രോഹികളും ഭീകരന്മാരുമായി ചിത്രീകരിക്കുന്ന പ്രചരണം വ്യാപകമായിരിക്കുകയാണല്ലോ. ഇവരാരും ഭീകരപ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നവരല്ല. എന്നാല്‍ എല്ലാവരേയും വളരെ എളുപ്പത്തില്‍ പാക് ചാരന്മാരാക്കുക എന്ന എളുപ്പവഴിയാണ് പലരും സ്വീകരിക്കുന്നത്. പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുമ്പോള്‍ പ്രതികരിക്കുന്നവര്‍ തന്നെയാണിത് പറയുന്നത്.
പുതിയ സംഭവവികാസങ്ങളില്‍ ഇതിനകം തന്നെ 50ഓളം പേര്‍ മരണമടയുകയും ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ ആക്രമണത്തിലൂടെ നൂറില്‍പരം പേരുടെ കാഴ്ചശക്തി പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇവരില്‍ ഭൂരിപക്ഷവും നിരപരാധികളാണ്. ഭീകരനായ ബുര്‍ഹാന്‍ വാനി വധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളാണ് പ്രധാന കാരണം. ഭീകരവാദത്തേയും തീവ്രവാദത്തേയും നേരിടണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അത് ചെയ്യേണ്ടത് നിയമാനുസൃതമായിരിക്കണം. അതിന്റെ പേരി്ല്‍ നിരപരാധികളെ അക്രമിക്കാനുള്ള അവകാശം പട്ടാളത്തിനുണ്ടോ..? എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരമായി കാശ്മീരില്‍ നടക്കുന്നു എന്ന് ആംനസ്റ്റിയടക്കുമുള്ള സംഘടനകള്‍ എത്രയോ തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏതാനും മാസം മുമ്പ് രണ്ടു നിരപരാധികളെ. പട്ടാളം വെടിവെച്ചു കൊന്നിരുന്നു. അതേതുടര്‍ന്ന് അന്ന് സംസ്ഥാനത്ത് ആചരിച്ച ബന്ദ് അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പിന്നീട് സൈന്യം തങ്ങള്‍ക്ക് പറ്റിയ തെറ്റിന് ജനങ്ങളോട് മാപ്പു ചോദിച്ചു. 1993 ഫെബ്രുവരി 23നു കൂനന്‍ പോഷ് പോറ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 53 പേരെയാണ് ഇന്ത്യന്‍ ആര്‍മി ബലാല്‍സംഗത്തിന് ഇരയാക്കിയത്. അവര്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. കേന്ദ്രഗവണ്മന്റിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുള്ളതും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക് സര്‍വ്വീസിംഗ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് നിര്‍മ്മിച്ചതുമായ ഓഷന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമയുടെ പ്രമേയം തന്നെ ഈ സംഭവമായിരുന്നു. എന്നിട്ടും അടുത്തയിടെ പട്ടാളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭം നടന്നു. ഭീകരര്‍ ചെയ്യുന്ന അക്രമങ്ങളുടെ പേരില്‍ പട്ടാളത്തിന്റെ ഈ നടപടികളെ എങ്ങനെയാണ് ന്യായീകരിക്കുക? പോലീസാണ് ഇവ ചെയ്യുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുകയില്ലേ..? ഭീകരരും പട്ടാളവും ഒരുപോലെയാണോ? എങ്കില്‍ ജനാധിപത്യസംവിധാനത്തിനും നിയമവ്യവസ്ഥക്കും എന്തുവിലയാണുള്ളത്..?
പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സപ പോലുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തത് പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. നിരപരാധികളായ എത്രയോ ചെറുപ്പക്കാര്‍ അവിടെ പട്ടാളത്തിന്റെ തോക്കിനിരയായി. മണിപ്പൂരില്‍ ഇറോം ഷര്‍മിളയുടെ ഐതിഹാസികമായ പോരാട്ടത്തിനുപോലും കാരണം അതാണല്ലോ. മനോരമയെന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകള്‍ നടത്തിയ നഗ്നസമരവും ലോകം ശ്രദ്ധിച്ചിരുന്നു. അവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ പോലും കാശ്മീര്‍ വിഷയത്തില്‍ മിണ്ടുന്നില്ല എന്നതാണ് വൈരുദ്ധ്യം. കാശ്മീരികള്‍ ഇല്ലെങ്കിലും കാശ്മീര്‍ മാത്രം നമുക്കുമതി എന്ന നിലപാടിനൊപ്പം നില്‍ക്കുന്നവരില്‍ മതേതര വാദികളും പുരോഗമവാദികളുമെല്ലാം പെടുന്നു. പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന അതേ ശക്തിയില്‍ ഭീകരര്‍ക്കെതിരെ സംസാരിക്കുന്നില്ല എന്ന കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദവും ഉന്നയിക്കപ്പെടുന്നു. ആംനസ്റ്റിക്കെതിരെപോലും ഈ ആരോപണം നിലവിലുണ്ട്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പ്രാഥമികമായ അറിവുപോലും ഇല്ലാത്തവരാണ് അതു പറയുന്നത്. ഭീകകരെ നേരിടാന്‍ അതിശക്തമായ ഭരണകൂടവും സൈന്യവും നിലവിലുണ്ട്. അവരത് ചെയ്യുന്നുമുണ്ട്. എന്നാല്‍ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ എപ്പോഴും ന്യായീകരിക്കപ്പെടുകയാണ്. അതിനാല്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രാഥമിക കടമ ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ പുറത്തുകൊണ്ടുവരികയും രാജ്യത്ത് നിലവിലുള്ള നീതിന്യായവ്യവസ്ഥ പ്രകാരം നടപടികളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്. വേലി തന്നെ വിളവുതിന്നുന്ന അവസ്ഥ സംജാതമാകുന്നത് ജനാധിപത്യത്തിന് ഗുണകരമാണോ? പട്ടാളഭരണത്തെയാണോ നാം ക്ഷണിച്ചുകൊണ്ടുവരേണ്ടത്..?
മാനസിക ഉല്ലാസത്തിനുവേണ്ടി യുദ്ധത്തില്‍ ജൂതസ്ത്രീകളൊഴികെയുള്ളവരെ ബലാല്‍സംഗം ചെയ്യുന്നതിന് ഇസ്രായേല്‍ പട്ടാളത്തലവന്‍ സേനക്ക് അനുമതി കൊടുത്ത വാര്‍ത്ത അടുത്തയിടെ പുറത്തുവന്നിരുന്നല്ലോ. ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കാനെന്ന പേരില്‍ പോയ ഇന്ത്യന്‍ പട്ടാളം നടത്തിയ ബലാല്‍സംഗമടക്കമുള്ള സംഭവങ്ങളെ കുറിച്ച് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നല്ലോ. പിന്നീട് ചില പട്ടാളക്കാര്‍ തന്നെ അക്കാര്യം സമ്മതിച്ചു. എന്നിട്ടും അവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അതിക്രമങ്ങള്‍ക്കുള്ള ഈ മൗനസമ്മതവും ന്യായീകരണവും ഭാവിയില്‍ നമ്മെ എവിടെയാണ് എത്തിക്കുക? അതിനു പകരം നമുക്ക് കൊടുക്കേണ്ടിവരുന്ന വില ഒരുപക്ഷെ ജനാധിപത്യം തന്നെയായിരിക്കും. കാശ്മീരില്‍ നടക്കുന്ന സംഭവങ്ങളും ഒരു യുദ്ധസമാനമായിരിക്കുന്നു എന്നതാണ് വസ്തുത. കാശ്മീരികള്‍ ഇന്ത്യക്കാരാണെന്നു അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഇതു നടക്കുന്നതെന്നതാണ് വൈരുദ്ധ്യം. സ്വന്തം ജനതക്കെതിരെയാണോ നാം യുദ്ധം ചെയ്യുന്നത്?
ആധുനികകാലഘട്ടത്തില്‍ ഒരു പ്രശ്‌നത്തിനും സൈനികമായി പരിഹാരം കാമാനാകില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. കാശ്മീരിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രാഷ്ട്രീയമായ പരിഹാരമാണ് കാശ്മീര്‍ പ്രശ്‌നത്തിനാവശ്യം. അതിനുള്ള ആര്‍ജ്ജവമാണ് ഇനിയെങ്കിലും ഭരണാധികാരികള്‍ക്കുണ്ടാവേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'