ആര്‍ എസ് പി ഇടതുബന്ധം വിടുമ്പോള്‍…

ജനാധിപത്യവ്യവസ്ഥയുടെ വളരെ ഉയര്‍ന്ന രൂപമാണ് മുന്നണി സംവിധാനം. ഇന്ത്യയില്‍ മുന്നണി സംവിധാനം രൂപം കൊണ്ടത് കേരളത്തില്‍ നിന്നുതന്നെയായിരുന്നു. ഇത്തരമൊരു സംവിധാനം രൂപം കൊണ്ടത് കേരളത്തില്‍ നിന്നായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും കെ കരുണാകരനുമാണ് മുന്നണി സംവിധാനത്തിന് കൂടുതല്‍ സംഭാവന നല്‍കിയത്. പിന്നീട് മുന്നണി പരീക്ഷണം കേന്ദ്രത്തിലുമായി. ഒപ്പം നിരവധി സംസ്ഥാനങ്ങളിലും. മുന്നണികളില്ലാത്ത രാഷ്ട്രീയം അസാധ്യമാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിവിധ പാര്‍ട്ടികള്‍ പൊതുമിനിമം പരിപാടിയില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതാണല്ലോ മുന്നണി സംവിധാനം. സത്യത്തില്‍ പാര്‍ട്ടികളുടെ ജനാധിപത്യത്തോടുള്ള നിലപാട് മാറ്റുരക്കപ്പെടുന്നത് മുന്നണികളില്‍ […]

download

ജനാധിപത്യവ്യവസ്ഥയുടെ വളരെ ഉയര്‍ന്ന രൂപമാണ് മുന്നണി സംവിധാനം. ഇന്ത്യയില്‍ മുന്നണി സംവിധാനം രൂപം കൊണ്ടത് കേരളത്തില്‍ നിന്നുതന്നെയായിരുന്നു. ഇത്തരമൊരു സംവിധാനം രൂപം കൊണ്ടത് കേരളത്തില്‍ നിന്നായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും കെ കരുണാകരനുമാണ് മുന്നണി സംവിധാനത്തിന് കൂടുതല്‍ സംഭാവന നല്‍കിയത്. പിന്നീട് മുന്നണി പരീക്ഷണം കേന്ദ്രത്തിലുമായി. ഒപ്പം നിരവധി സംസ്ഥാനങ്ങളിലും. മുന്നണികളില്ലാത്ത രാഷ്ട്രീയം അസാധ്യമാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
വിവിധ പാര്‍ട്ടികള്‍ പൊതുമിനിമം പരിപാടിയില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതാണല്ലോ മുന്നണി സംവിധാനം. സത്യത്തില്‍ പാര്‍ട്ടികളുടെ ജനാധിപത്യത്തോടുള്ള നിലപാട് മാറ്റുരക്കപ്പെടുന്നത് മുന്നണികളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. പലപ്പോഴും പല സംഘടനകളും ബ്ലാക്ക് മെയ്ല്‍ രാഷ്ട്രീയം കളിക്കാറുണ്ട്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളെ വരച്ച വരയില്‍ നിര്‍ത്താറുണ്ട്. അപ്പോഴും മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍്ട്ടികളുടെ ഉത്തരവാദിത്തം വലുതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ നിലപാട് മിക്കപ്പോഴും ജനാധിപത്യവിരുദ്ധമായി മാറുന്നു. പ്രത്യേകിച്ച് അടുത്തകാലത്ത്. ഘടകകക്ഷികളോട് ചര്‍ച്ചപോലും ചെയ്യാതെയാണ് അവര്‍ പലപ്പോഴും തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിനോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെങ്കില്‍ ഇക്കുറിയത് ആര്‍ എസ് പിയോടാണ്. സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ജനതാദള്‍ എല്‍ഡിഎഫിലേക്ക് പോയത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. സീറ്റുതരാത്തതിനേക്കാള്‍ അതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച ചെയ്യാനുള്ള സാമാന്യ ജനാധിപത്യ മര്യാദപോലും സിപിഎം കാണിക്കാത്തതാണ് തങ്ങളെ വേദനിപ്പിച്ചതെന്ന് ആര്‍ എസ് പി നേതാക്കള്‍ പറയുന്നു. അതും വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ ശക്തനും പൊതുജനസമ്മതനുമായി എന്‍ കെ പ്രേമചന്ദ്രന്‍ നിലനില്‍ക്കുമ്പോള്‍.…
എന്തായാലും ആര്‍ എസ് പി കടുത്ത തീരുമാനത്തിലാണ്. കൊല്ലത്ത് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എന്‍.കെ പ്രേമചന്ദ്രനായിരിക്കും സ്ഥാനാര്‍ഥിയെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം അസീസ് പറഞ്ഞു. മുന്നണി വിടാനും ഒറ്റയ്ക്ക് മത്സരിക്കാനുമുള്ള സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് യുഡിഎഫില്‍ പോകാനും പാര്‍ട്ടി തീരുമാനിച്ചു. അധികം താമസിയാതെ ഇരു ആര്‍എസ് പികളും ലയിക്കാനും സാധ്യതയേറി. അതിനായുള്ള തീവ്രശ്രമത്തിലാണ് ബേബിജോണ്‍.
കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴാണ് സിപിഎം ശരിക്കും ഞെട്ടിയത്. വല്ലേട്ടനെ ആര്‍എ സ് പി കൈവിടുമെന്ന് അവര്‍ കരുതിയില്ല. ഇപ്പോള്‍ അവര്‍ വാഗ്ദാനങ്ങളുമായി ആര്‍എസ്പിക്കു പുറകിലാണ്. എന്നാല്‍ ഇനി എന്ത് തരാമെന്ന് പറഞ്ഞാലുംതിരിച്ചില്ലെന്നാണ് പാര്‍ട്ടി നിലപാട്. മുന്നണി ബന്ധം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി.പി.എമ്മിനും സി.പി.ഐക്കുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കൊല്ലം സീറ്റ് മുമ്പുതന്നെ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. ഓരോതവണ ചോദിക്കുമ്പോഴും തിരികെ തരാതെ വഞ്ചിച്ചു. നിയമസഭാ സീറ്റും പലപ്പോഴായി സി.പി.എം പിടിച്ചെടുത്തു. ഒമ്പതില്‍ ആദ്യം മൂന്നും പിന്നെ രണ്ടും നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു.
കൊല്ലം സീറ്റ് വേണമെന്ന ആവശ്യത്തിന് സി.പി.എം പുല്ലുവില പോലും കല്‍പിച്ചില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പോ ശേഷമോ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് സി.പി.എം വിളിച്ചില്ല. മറുവശത്ത് കേരളകോണ്‍ഗ്രസ്സിന് ദാനം കൊടുക്കാനാണ് ഇടുക്കി ഒഴിച്ചിട്ടിരിക്കുന്നത്. പത്തനംതിട്ട വാഗ്ദാനം ചെയ്ത സി.പി.എം ഒടുവില്‍ അതും കൈയൊഴിഞ്ഞു. കേരളരാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ആര്‍ എസ്പി ആരോപിച്ചു.
34 വര്‍ഷം നീണ്ട ഇടത് ബാന്ധവമാണ് ആര്‍.എസ്.പി ഇതോടെ അവസാനിപ്പിച്ചത്. യുഡിഎഫുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് മന്ത്രി ഷിബു ബേബി ജോണാണ് ചുക്കാന്‍ പിടിച്ചത്. ആര്‍.എസ്.പി മുന്നണി വിട്ട തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആര്‍.എസ്.പി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതോടെ കാര്യങ്ങള്‍ തീരുമാനത്തിലെത്തി.
പുതിയ രാഷ്ട്രീയ ചലനങ്ങള്‍ തിരുവനന്തപുരത്തും കൊല്ലത്തും കോര്‍പ്പറേഷന്‍ ഭരണങ്ങളെ ബാധിക്കുമെന്നതും എല്‍ഡിഎഫിനെ ഞെട്ടിക്കുന്നു. ഇത്രക്കവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എം എ ബേബിയാണ് സ്ഥാനാര്‍ത്ഥിയെന്നറിയുമ്പോള്‍ പ്രേമചന്ദ്രന്‍ അംഗീകരിക്കുമെന്നാണവര്‍ കരുതിയത്. എന്നാല്‍ ഞെട്ടിക്കുന്ന നീക്കമാണ് ആര്‍എസ്പി നടത്തിയത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ തന്ത്രങ്ങളും ഇതിനു പുറകിലുണ്ടായിരുന്നു. സ്വാഭാവികമായും കൊല്ലം സീറ്റ് ആര്‍എസ്പിക്കു കൊടക്കുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ അതു കെട്ടടങ്ങാനാണ് ഇട. കോണ്‍ഗ്രസ്സില്‍ അത്തരം സംഭവങ്ങള്‍ പുതുമയുള്ളതല്ലല്ലോ.
ജനാധിപത്യത്തോടുള്ള സിപിഎമ്മിന്റെ നിഷേധാത്മക നിലപാടാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചത്. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന പാര്‍ട്ടികളോട് സാമാന്യ മര്യാദ പോലും കാണിക്കാതെ, ഇന്നസെന്റിനെപോലുള്ളവര്‍ക്കും തലേദിവസം വരെ കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നവര്‍ക്കും മുന്‍ ഐ എ എസ് കാര്‍ക്കും സീറ്റുനല്‍കാന്‍ ഒരു മടിയും സിപിഎമ്മിനില്ല. യുഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ്സ് വരുമെന്ന പ്രതീക്ഷയോടെ ഇടുക്കി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു തീരുമാനമെടുക്കാന്‍ ആര്‍ എസ് പിക്ക് കഴിയുന്നതെങ്ങിനെ?
അതേസമയം ഇത്രയും കാലം കോണ്‍ഗ്രസ്സിനേയും അവരുടെ സാമ്പത്തിക നയങ്ങളേയും ഘോരഘോരം വിമര്‍ശിച്ച ആര്‍എസ്പിക്ക് എങ്ങനെ ഇനിയവരെ ന്യായീകരിക്കാനാവും എന്ന ചോദ്യം ബാക്കിയാണ്. എന്നാല്‍ മുന്നണി സംവിധാനത്തില്‍ അതെല്ലാം നടക്കും. കേരളത്തിലെ മുന്നണി രാഷ്ട്രീയ ചരിത്രത്തില്‍ അങ്ങനെയെല്ലാം എത്രയോ തവണ സംഭവിച്ചിരിക്കുന്നു. ഗാട്ട് കരാറിനെതിരെ പുസ്തകമെഴുതിയ വീരേന്ദ്രകുമാര്‍ 5 വര്‍ഷം മുമ്പ് സമാനമായ അവസ്ഥയിലല്ലേ മുന്നണി മാറിയത്. ആ അനുഭവമാണ് ആര്‍ എസ്പി മാതൃകയാക്കുന്നത് എന്നു കരുതാം.
സത്യത്തില്‍ കേരളം ഒറ്റക്കു ഭരിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം സിപിഎമ്മിനുണ്ട്. പതുക്കെയവര്‍ സിപിഐയേയും ഒഴിവാക്കും. മുന്നണി രാഷ്ട്രീയത്തിലെ തെറ്റായ രീതികള്‍ കാണുന്ന പലര്‍ക്കും ഏകപാര്‍ട്ടി ഭരണമാണ് നല്ലതെന്ന നിലപാടുമുണ്ട്. എന്നാല്‍ അതൊരിക്കലും ജനാധിപത്യത്തിനു ഗുണകരമാകില്ല. തീര്‍ച്ചയായും അതു നാടിനെ നയിക്കുക ഫാസിസത്തേക്കായിരിക്കും. വിവിധ നിലപാടുകളുള്ള പാര്‍ട്ടികള്‍ മിനിമം പരിപാടിയില്‍ യോജിക്കുന്ന സംവിധാനം തന്നെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യപരം. ഇന്ത്യയില്‍ ഇനി ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ എളുപ്പമല്ല എന്നതുമാത്രം ആലോചിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ബ്ലാക്ക് മെയില്‍ രാഷ്ട്രീയം പലപ്പോഴും അതിരു കടക്കുന്നു എങ്കിലും പല ജന വിഭാഗങ്ങളുടേയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അതാവശ്യമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളകോണ്‍ഗ്രസ്സ് ചെയ്യുന്നത് അതിനു മകുടോദാഹരണമണ്. എന്തായാലും ഏകകക്ഷി ഭരണത്തിലേക്കൊരു തിരിച്ചുപോക്കല്ല നമുക്കാവശ്യമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'