About us

ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നവീന ജനാധിപത്യ പ്രസ്ഥാനത്തിനായി

ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യ – രാഷ്ട്രീയ സംവിധാനങ്ങളില്‍ മികച്ചത് എന്നു പറയുമ്പോഴും ജനാധിപത്യം കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. ചെറുന്യൂനപക്ഷമായ അധീശവിഭാഗങ്ങളുടെ ആധിപത്യം ജനാധിപത്യസംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന അവസ്ഥ ലോകമെങ്ങും കാണാം. അതിന്റെ അനന്തരഫലം പലപ്പോഴും സമഗ്രാധിപത്യമോ സൈനികാധിപത്യമോ മതാധിപത്യമോ ആകാനുള്ള സാധ്യതയാണ് കൂടുതല്‍.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ ജനാധിപത്യത്തിനെതിരായ ഭീഷണി പ്രധാനമായും സവര്‍ണ്ണ – ബ്രാഹ്മണിക് ശക്തികളില്‍ നിന്നാണ്. ബിജെപിയിലോ സംഘപരിവാറിലോ മാത്രമല്ല, ഏതാണ്ടെല്ലാ പാര്‍ട്ടികളിലും ഏറിയും കുറഞ്ഞും ഇതിന്റെ സ്വാധീനമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതാകട്ടെ ഇന്നോ ഇന്നലേയോ തുടങ്ങിയതുമല്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ ഈ പ്രവണത പ്രകടമാണ്. ദേശീയ പ്രസ്ഥാനത്തില്‍ ന്യൂനപക്ഷമായിരുന്നെങ്കിലും ഈ ധാരയുടെ പ്രാധാന്യം വ്യക്തമാണ്. ഇടതുപക്ഷ സംഘടനകള്‍ പോലും ഇതിനാരപവാദമല്ല. ഇന്നത് വളര്‍ന്ന് ഭയാനകരൂപമാര്‍ജ്ജിച്ചപ്പോള്‍ എങ്ങനെ പ്രതികരിക്കാമെന്നറിയാതെ ഉഴലുകയാണ് മറ്റു പ്രസ്ഥാനങ്ങള്‍. ഹിന്ദുത്വത്തിനും കുത്തകകള്‍ക്കുമെതിരെന്നവകാശപ്പെടുന്ന സംഘടനകള്‍ പോലും എത്തിപ്പെടുന്നത് അവിടെതന്നെയാണ്.
ഇന്ത്യയുടെ ഈ പൊതുധാരയില്‍ വ്യത്യസ്തമാണ് കേരളം എന്ന അവകാശമൊക്കെ എത്രമാത്രം വാസ്തവവിരുദ്ധമാണെന്ന് തുറന്നുകാട്ടുന്നതാണ് സമകാലീന സംഭവങ്ങള്‍. സവര്‍ണ്ണ – ശൂദ്ര കേന്ദ്രീകൃതമായ മലയാളി ബോധത്തിലാണ് ഹിന്ദുത്വ ഫാസിസം വളരുന്നത്. അതിനെ തടയാന്‍ സ്വയം ജീര്‍ണിക്കുന്ന ഇടതു – വലതു മുന്നണികള്‍ക്കാവുന്നില്ല. അതിനായി ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നവീന ജനാധിപത്യ പ്രസ്ഥാനം തന്നെ രൂപം കൊള്ളേണ്ടിയിരിക്കുന്നു. ബ്രാഹ്മണ്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ആധുനിക ജനാധിപത്യ – മതേതര സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തെയാണ് കാലം ഇന്നാവശ്യപ്പെടുന്നത്. ഭയാനകമായ രീതിയില്‍ ആക്രമിക്കപ്പെടുന്ന ദളിതരുടേയും മുസ്ലിം ജനവിഭാഗങ്ങളുടേയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന ഒന്ന്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിങ്ങനെയുള്ള ബഹിഷ്‌കൃത വിഭാഗങ്ങള്‍ക്ക് വിഭവങ്ങളിലുള്ള അവകാശവും രാഷ്ട്രീയാധികാരത്തിലുള്ള പങ്കാളിത്തവും ഉറപ്പു വരുത്തുക എന്നത് പുതിയ ജനാധിപത്യ മുന്നേറ്റത്തിന്റെ മൗലിക ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കണം. സാമൂഹ്യ സാമ്പത്തിക നീതി, ലിംഗനീതി, പാരിസ്ഥിതികനീതി എന്നിവയുടെ ബഹുതല ആവിഷ്‌കാരങ്ങളും അവയുടെ ജനായത്ത സഹവര്‍ത്തിത്വവും പുതിയ ജനാധിപത്യ ക്രമത്തിന്റെ ദര്‍ശനമായിരിക്കണം.
ഇത്തരമൊരു പുതിയ രാഷ്ട്രീയത്തിന്റെ പതാകാവാഹകര്‍ പുതു തലമുറ തന്നെയാണ്. അവരെല്ലാം അരാഷ്ട്രീയക്കാരാണെന്ന വിമര്‍ശനം തന്നെ അര്‍ത്ഥരഹിതമാണ്. കാലഹരണപ്പെട്ട ചിന്താധാരകളോട് കലഹിക്കുന്ന അവര്‍ പലപ്പോഴും ഉന്നയിക്കുന്നത് ആധുനികകാലത്തിന് അനിവാര്യമായ സൂക്ഷ്മരാഷ്ട്രീയം തന്നെയാണ്. അവരുടെ ഇടപെടലുകള്‍ സാംസ്‌കാരിക – രാഷ്ട്രീയ മേഖലകളില്‍ അഗാധമായ വിച്ഛേദനങ്ങളും പുതിയ ജീവിത ഭാവനകളും സൃഷ്ടിക്കുന്നുണ്ട്. ഇത് സംവാദങ്ങളുടെ പുതിയ തുറവിയെ സാധ്യമാക്കുന്നു. മനുഷ്യജീവിതത്തെ മാറ്റിയെഴുതാനും മനുഷ്യബന്ധങ്ങളെ ജനായത്തമാക്കാനും ജനാധിപത്യം ഒരു ജീവിത സംസ്‌കാരമായി വികസിക്കാനുമുള്ള രാഷ്ട്രീയ സംവാദങ്ങളാണ് അനിവാര്യമായിരിക്കുന്നത്. അത്തരമൊരു ശ്രമത്തിന്റെ ഭാഗമാകാനാണ് thecritic.in ശ്രമിക്കുന്നത്. അതിനാല്‍ തന്നെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സണ്ണി എം കപിക്കാട് – ചീഫ് എഡിറ്റര്‍
ഐ ഗോപിനാഥ് – എഡിറ്റര്‍

thecriticin@gmail.com

9447307829